ബോളിവുഡ് നടി നേഹ ധൂപിയ പപ്പരാസികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്. പൊതുവേദികളിലും എയര്‍പോര്‍ട്ടുകളിലും സ്ത്രീകളുടെ ശരീരഭാഗങ്ങള്‍, പ്രത്യേകിച്ച് പിന്നില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അനുവാദമില്ലാതെ ക്യാമറയില്‍ പകര്‍ത്തുന്ന പ്രവണതയ്‌ക്കെതിരെയാണ് നടി ശക്തമായി പ്രതികരിച്ചത്.
'ഇതൊക്കെ നിര്‍ത്തൂ...' എന്നു പറഞ്ഞുകൊണ്ടാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ തുറന്നടിച്ചത്. സെലിബ്രിറ്റികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ചില പപ്പരാസികള്‍ മോശം ആംഗിളുകളില്‍ നിന്നുള്ള ദൃശ്യങ്ങൾ-പ്രത്യേകിച്ച് അവര്‍ തിരിഞ്ഞു നടക്കുമ്പോൾ പിന്നില്‍ നിന്നുള്ളവ- മന:പൂര്‍വം ക്യാമറയില്‍ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രവണത വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നേഹ തുറന്നടിച്ചു.
'ഇത്തരത്തില്‍ സ്ത്രീകളുടെ ശരീരഭാഗങ്ങളിലേക്ക് മാത്രം ക്യാമറ തിരിക്കുന്നതും, അവര്‍ നടന്നുപോകുമ്പോള്‍ പിന്നില്‍നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ദയവായി നിര്‍ത്തണം. ഇത് കാണുമ്പോള്‍ അങ്ങേയറ്റം അസ്വസ്ഥത തോന്നുന്നു. മാന്യമായ രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ എല്ലാവരും ശീലിക്കണം'-താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
നേഹ ധൂപിയയുടെ പ്രതികരണത്തിന് സോഷ്യല്‍ മീഡിയയിലും ചലച്ചിത്ര മേഖലയിലും വലിയ പിന്തുണയാണ് ലഭിക്കുന്നത്. സെലിബ്രിറ്റികളുടെ സ്വകാര്യതയെയും അന്തസിനെയും മാനിക്കണമെന്നും, വ്യൂസിനും ലൈക്കുകള്‍ക്കും വേണ്ടി ഇത്തരം തരംതാണ വിനോദങ്ങള്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും ആരാധകരും ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ, ആലിയ ഭട്ട്, ജാന്‍വി കപുര്‍ തുടങ്ങിയ പ്രമുഖ നടിമാര്‍ തങ്ങളുടെ അനുവാദമില്ലാതെ സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ പകര്‍ത്തിയതിനെതിരെ പപ്പരാസികള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നേഹ ധൂപിയയും മാധ്യമങ്ങളുടെ ഇത്തരം അതിരുവിട്ട പെരുമാറ്റത്തിനെതിരെ ശക്തമായ നിലപാടുമായി എത്തിയിരിക്കുന്നത്.