ധര്‍മേന്ദ്രയ്ക്കൊപ്പം ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിന് 20 ലക്ഷം രൂപ പ്രതിഫലം വാങ്ങിയതായി ബോളിവുഡ് താര രാജ്ഞിയായിരുന്ന മുംതാസ്. തന്റെ ആദ്യത്തെ ടിവി ഷോയിരുന്നു ധര്‍മേന്ദ്രയ്‌ക്കൊപ്പമുള്ള 2023ലെ ഇന്ത്യൻ ഐഡൽ എന്നും എഴുപതുകളില്‍ ബോളിവുഡിനെ അടക്കിവാണ താരസുന്ദരി പറഞ്ഞു. ടിവി ഷോയെ സംബന്ധിച്ച് ഇത് ഉയര്‍ന്ന പ്രതിഫലമാണെന്നും പ്രത്യേക എപ്പിസോഡിനായി ഇതില്‍കുറഞ്ഞ പ്രതിഫലത്തിന് തയാറല്ലെന്നു പറഞ്ഞതായും താരം വെളിപ്പെടുത്തി.
തന്റെ സമകാലികരെ അപേക്ഷിച്ച് ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെടുന്നതിനാല്‍ താന്‍ സാധാരണയായി ടെലിവിഷനില്‍ പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കാറുണ്ടെന്ന് വിക്കി ലാൽവാനിയുടെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ മുംതാസ് പറഞ്ഞു:'ഇപ്പോഴും ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്കായി വിളിക്കാറുണ്ട്. ഞാന്‍ പോകാറില്ല. ആദ്യമായാണ് ടിവി ഷോയ്ക്ക് പോയത്. അന്നു ധരംജിയോടൊപ്പം ഷോയില്‍ നൃത്തം ചെയ്യുകയും ചെയ്തു. ധാരാളം പേര്‍ എന്നെ സമീപിക്കാറുണ്ട്. 3-4 ലക്ഷം രൂപയാണ് ഒരു എപ്പിസോഡിന് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, ഞാന്‍ പ്രതിഫലത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ഞാന്‍ എപ്പോഴും അങ്ങനെയായിരുന്നു. ഞാന്‍ ഒരു ഷോ മാത്രമേ ചെയ്തിട്ടുള്ളൂ. അതിന് 20 ലക്ഷം രൂപ വാങ്ങി. പണമെറിയൂ... ഷോ ആസ്വദിക്കൂ...(പൈസാ ഭേക്കോ തമാശ ദേഖോ) എന്നതാണ് എന്റെ നയം...' മുംതാസ് പറഞ്ഞു.
കുറഞ്ഞ പ്രതിഫലം കാരണം 'സീത ഔര്‍ ഗീത' എന്ന സിനിമ ഉപേക്ഷിച്ച സംഭവത്തെക്കുറിച്ചും മുംതാസ് തുറന്നുപറഞ്ഞു: 'രമേഷ് സിപ്പി അക്കാലത്തെ വലിയ നിര്‍മാതാവും സംവിധായകനുമായിരുന്നു. അതുകൊണ്ട് ഞാന്‍ രണ്ടുലക്ഷം രൂപയ്ക്ക് അഭിനയിക്കുമെന്നാണ് അദ്ദേഹം കരുതിയത്. ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. എല്ലാ വലിയ നിര്‍മാതാക്കള്‍ക്കും അവരുടേതായ ഈഗോ പ്രശ്നങ്ങളുണ്ട്. ഒടുവില്‍ ആ കഥാപാത്രം ഹേമമാലിനി ചെയ്തു. ഭാഗ്യവശാല്‍, എനിക്കു ധാരാളം സിനിമകള്‍ ലഭിച്ചു...'
1970കളുടെ തുടക്കത്തില്‍ ബോളിവുഡിലെ താര രാജ്ഞിയായിരുന്നു മുംതാസ്. ഇന്ത്യന്‍ മനസിനെ ഇളക്കിമറിച്ച സ്വപ്‌നസുന്ദരി നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയാണ്. 'ജീല്‍ കെ ഉസ് പാര്‍' എന്ന സിനിമയിലുൾപ്പെടെ ധർമേന്ദ്രയുമൊത്ത് അഭിനയിച്ചു. ദോ രാസ്തെ, ബന്ധന്‍, ഖിലോന തുടങ്ങിയവ താരത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ ആണ്. 1974ല്‍ ബിസിനസുകാരനായ മയൂര്‍ മാധവാനിയെ വിവാഹം കഴിച്ചു. പിന്നീട് കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട് താരം അഭിനയത്തില്‍നിന്നു ദീര്‍ഘകാലം വിട്ടുനിന്നു.