രണ്ടു കോടി രൂപ ബജറ്റിൽ ചെറിയൊരു പ്രാദേശിക ചിത്രമായി തുടങ്ങിയ ‘ഹനുമാൻ അംശ്’ ദേശീയതലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇന്ത്യൻ ബോക്സ് ഓഫീസിൽ 200 കോടി രൂപയിലേക്ക് കുതിക്കുകയാണ് ചിത്രം. ഭക്തിപ്രമേയമായ ചിത്രം ഇനി വിദേശ പ്രേക്ഷകരിലേക്കും എത്തുകയാണ്. വിദേശത്തെ അഡ്വാൻസ് ബുക്കിങ്ങും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സെപ്റ്റംബർ 11ന് ആണ് റിലീസ്. അതിനു മുന്നോടിയായി വടക്കേ അമേരിക്കയിൽ ചിത്രത്തിന്റെ പ്രീ-സെയിൽ 1.5 ലക്ഷം യുഎസ് ഡോളർ പിന്നിട്ടു. 170ലേറെ ലൊക്കേഷനുകളിൽ ചിത്രം വ്യാപകമായി റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ശക്തമായ തിയേറ്റർ റിലീസും മികച്ച അഡ്വാൻസ് ബുക്കിങ്ങും വിദേശ പ്രേക്ഷകർക്കിടയിൽ ചിത്രം ഇതിനകം വലിയ ചലനം സൃഷ്ടിച്ചുവെന്നതിന്റെ സൂചനയാണ്.
ഹനുമാൻ ഭക്തനായ ഹിന്ദു ആത്മീയാചാര്യൻ നീം കരോലി ബാബയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ‘ഹനുമാൻ അംശ്’. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യയാണ് ചിത്രത്തിന്റെ പശ്ചാത്തലം. അമ്മയുടെ മരണത്തിന് പിന്നാലെ ദൈവത്തെ തേടി വീടുവിട്ടിറങ്ങുന്ന ലക്ഷ്മി നാരായൺ എന്ന യുവാവിന്റെ ആത്മീയ യാത്രയാണ് ചിത്രം പറയുന്നത്. ഉത്തരേന്ത്യയിലുടനീളമുള്ള യാത്രയും ആത്മീയ അനുഭവങ്ങളും ഒടുവിൽ അദ്ദേഹത്തെ ആദരണീയനായ ആത്മീയ ഗുരു നീം കരോലി ബാബയായി മാറ്റുന്നു.
ഡോ. വിശാൽ ചതുർവേദി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ശോഭിത് ശ്രീവാസ്തവയും ചന്ദൻ ആനന്ദുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇന്ത്യയിൽ ബോക്സ് ഓഫീസ് പ്രതിഭാസമായി മാറിയിരിക്കുകയാണ് ‘ഹനുമാൻ അംശ്’. ഇന്ത്യയ്ക്ക് പുറത്തും ചിത്രം ഇതേ വിജയം ആവർത്തിക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. മികച്ച പ്രീ-സെയിൽ കണക്കുകൾ നൽകുന്ന സൂചനകൾ പ്രതീക്ഷ നൽകുന്നതാണ്. വടക്കേ അമേരിക്കയിൽ ‘ഹനുമാൻ അംശ്’ തരംഗം ആവർത്തിക്കുമെന്നാണ് വിലയിരുത്തൽ.