ഇന്ത്യൻ ചലച്ചിത്ര സംഗീതവിസ്മയം എ.ആർ. റഹ്മാന്റെ ചില വെളിപ്പെടുത്തലുകൾ ചർച്ചയായിരിക്കുകയാണ്. ബോളിവുഡിലെ ചില 'വേർതിരിവുക'ളെയും ഒഴിവാക്കപ്പെടലുകളെയും കുറിച്ചാണ് റഹ്മാൻ സംസാരിച്ചത്. ബിബിസി ഏഷ്യൻ നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹിന്ദി സിനിമാമേഖലയിലെ തന്റെ അനുഭവങ്ങൾ ഓസ്കർ ജേതാവ് തുറന്നുപറഞ്ഞു.
'ചൈനീസ് വിസ്പേഴ്സ്' പോലെ എത്തുന്ന മാറ്റങ്ങൾ
ബോളിവുഡിൽ തനിക്കു ലഭിക്കുന്ന അവസരങ്ങൾ കുറയുന്നതായി റഹ്മാൻ നിരീക്ഷിക്കുന്നു. ഇതിനു പിന്നിൽ സർഗാത്മകമല്ലാത്ത ആളുകൾ സിനിമയുടെ തീരുമാനങ്ങൾ എടുക്കുന്ന രീതിയിലേക്ക് അധികാരം മാറിയതാണെന്ന് അദ്ദേഹം കരുതുന്നു. 'ചിലപ്പോൾ ഇത് വർഗീയപരമായ കാരണങ്ങൾ കൊണ്ടാകാം, പക്ഷേ അത് എന്റെ മുഖത്തുനോക്കി ആരും പറയാറില്ല. പകരം 'ചൈനീസ് വിസ്പേഴ്സ്' പോലെ പരോക്ഷമായാണ് ഇത്തരം കാര്യങ്ങൾ എന്നിലേക്കെത്തുന്നത്.'- റഹ്മാൻ പറഞ്ഞു.
തമിഴ് പശ്ചാത്തലത്തിൽനിന്നെത്തി ബോളിവുഡിൽ സജീവമായ തന്റെ യാത്രയെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു. 'റോജ', 'ബോംബെ', 'ദിൽ സേ' എന്നീ ചിത്രങ്ങൾ വലിയ ഹിറ്റുകളായെങ്കിലും സുഭാഷ് ഘയ്യുടെ 'താൽ' ആണ് തന്നെ ഉത്തരേന്ത്യയിലെ ഓരോ വീടുകളിലും എത്തിച്ചതെന്ന് റഹ്മാൻ വിശ്വസിക്കുന്നു. സുഭാഷിന്റെ നിർദ്ദേശപ്രകാരം ഹിന്ദി പഠിച്ചതും, സംഗീതത്തിന്റെ ആഴം മനസിലാക്കാൻ ഉറുദു അഭ്യസിച്ചതും തന്റെ കരിയറിൽ വലിയ മാറ്റമുണ്ടാക്കിയെന്നും റഹ്മാൻ പറഞ്ഞു.
വിവാദങ്ങളും 'ഛാവ'യും
ചരിത്ര സിനിമയായ 'ഛാവ' നേരിടുന്ന വിഭജനപരമായ വിമർശനങ്ങളെക്കുറിച്ചും റഹ്മാൻ പ്രതികരിച്ചു. സിനിമയിൽ വിഭജനത്തിന്റെ വശങ്ങൾ ഉണ്ടാകാം, പക്ഷേ അതിന്റെ കാതൽ ധീരതയുടെ കഥ പറയുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ ബുദ്ധിയുള്ളവരാണ്. സത്യമേത്, കൃത്രിമമേത് എന്നു തിരിച്ചറിയാനുള്ള മനഃസാക്ഷി അവർക്കുണ്ട്. സിനിമകൾ ജനങ്ങളെ തെറ്റായി സ്വാധീനിക്കുമെന്ന വാദത്തോട് റഹ്മാൻ വിയോജിച്ചു.
'രാമായണം' മതങ്ങൾക്കതീതമായ കൂടിച്ചേരൽ
നിതേഷ് തിവാരിയുടെ വരാനിരിക്കുന്ന 'രാമായണ'ത്തെക്കുറിച്ചും റഹ്മാൻ ആവേശഭരിതനായി. ഹാൻസ് സിമ്മറുമായി ചേർന്ന് സംഗീതമൊരുക്കുന്ന ഈ ചിത്രം ഇന്ത്യയുടെ യശസ് ലോകത്തിനു മുന്നിൽ ഉയർത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും റഹ്മാൻ പറഞ്ഞു. 'ഹാൻസ് സിമ്മർ ജൂതനാണ്, ഞാൻ മുസ്ലിമാണ്, രാമായണം ഹിന്ദു ഇതിഹാസവും. നന്മ എവിടെനിന്ന് കിട്ടിയാലും അതു സ്വീകരിക്കണം. സങ്കുചിത ചിന്തകൾക്കു മുകളിൽ മാനവികത ഉയർന്നുനിൽക്കണം...'-റഹ്മാൻ പറഞ്ഞു.