

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി തെന്നിന്ത്യൻ നടി ശ്രീലീല. അടുത്തകാലത്ത് രശ്മിക മന്ദാന, രാകുൽ പ്രീത് സിങ് ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ നേരിടേണ്ടിവന്ന അധിക്ഷേപത്തിൽ പ്രതികരിക്കുകയായിരുന്നു ശ്രീലീല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദുരുപയോഗം സോഷ്യൽ മീഡിയയിൽ വർധിക്കുകയാണെന്നും നടിമാരെ ലക്ഷ്യമിട്ട് നിരവധി അശ്ലീല ഫോട്ടോ/വീഡിയോ ഉള്ളടങ്ങൾ സൃഷ്ടിക്കപ്പെടുന്നതായും ശ്രീലീല പറഞ്ഞു. ഇത്തരം ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും താരം തന്നെ സ്‌നേഹിക്കുന്നവരോട് അഭ്യർഥിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ശ്രീലീല തന്റെ പ്രതികരണം അറിയിച്ചത്.
'സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അസംബന്ധങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്ന് ഞാൻ കൈകൾ കൂപ്പി നിങ്ങളോട് അഭ്യർഥിക്കുന്നു. സാങ്കേതികവിദ്യയുടെ പുരോഗതി ജീവിതത്തെ ലളിതമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. അതു ദുരുപയോഗം ചെയ്യാനല്ല. ഓരോ പെൺകുട്ടിയും ഒരു മകൾ, പേരക്കുട്ടി, സഹോദരി, സുഹൃത്ത് അല്ലെങ്കിൽ സഹപ്രവർത്തക... ആരെങ്കിലുമാകാം. അവൾ തന്റെ തൊഴിലായി കലാരംഗം തിരഞ്ഞെടുത്താലും സുരക്ഷിതരാണെന്നാണ് വിശ്വാസം. എന്നാൽ അവൾ നിരന്തരം ആക്രമിക്കപ്പെടുന്നു. ഡീപ്‌ഫേക്കുകൾ സൃഷ്ടിക്കുക എന്നത് തുടരുകയാണ്. സിനിമയുടെ തിരക്കുകൾ കാരണം ഓൺലൈനിൽ സംഭവിക്കുന്ന പല കാര്യങ്ങളും എനിക്ക് അറിയില്ലായിരുന്നു. ഇത് എന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന് എന്നെ സ്‌നേഹിക്കുന്നവരോട് നന്ദി പറയുന്നു. എന്റെ സഹപ്രവർത്തകർക്കു നേരിടേണ്ടിവന്ന പ്രയാസങ്ങൾ ഞാൻ മനസിലാക്കുന്നു. പ്രേക്ഷകർ അന്തസോടെ ഞങ്ങളോടൊപ്പം നിൽക്കണമെന്ന് അഭ്യർഥിക്കുന്നു...ഇത്തരം പ്രവൃത്തികൾക്കെതിരേ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ...'
അടുത്തിടെ, മലയാളിയായ കീർത്തി സുരേഷ് ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വർധിച്ചുവരുന്ന ദുരുപയോഗത്തെക്കുറിച്ചും എഐ നിർമിത ഉള്ളടക്കങ്ങളുടെ വ്യാപനത്തെക്കുറിച്ചും പ്രതികരിച്ചിരുന്നു.