

2025 തമിഴ് സിനിമയ്ക്കു വ്യത്യസ്തമായ വര്‍ഷമായിരുന്നു. കോളിവുഡിലെ ഏറ്റവും വലിയ താരങ്ങളുടെ ചിത്രം കാണാനല്ല, മറിച്ച് ഇടത്തരം, ചെറുകിട ബജറ്റ് സിനിമകള്‍ കാണാന്‍ തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ ഒഴുകിയ കാഴ്ചയായിരുന്നു തമിഴകം കണ്ടത്. മദ്രാസ് മാറ്റിനി, ടൂറിസ്റ്റ് ഫാമിലി തുടങ്ങിയ ചിത്രങ്ങള്‍ ആളുകളെ രസിപ്പിച്ചപ്പോൾ മദ്രാസി നിരൂപക പ്രശംസയും വാണിജ്യവിജയവും നേടിയ ചിത്രമാകുകയും ചെയ്തു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച 10 തമിഴ് ചിത്രങ്ങള്‍ എതൊക്കെയെന്നു നോക്കാം. അതിനൊപ്പം സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമുകളുടെ വിവരവും.
ബാഡ് ഗേള്‍
വർഷ ഭരത് എന്ന വനിതാ സംവിധായകയുടെ ബാഡ് ഗേള്‍ എന്ന ചിത്രവും 2025ല്‍ തമിഴകത്തെ പ്രദര്‍ശനശാലകളെ നിറഞ്ഞസദസുകളാക്കി. വര്‍ഷയുടെ അരങ്ങേറ്റ ചിത്രത്തിനു മികച്ച സ്വീകരണമാണ് ലഭിച്ചത്. ചലച്ചിത്രനിര്‍മാണത്തിലെ ഒരു പുതിയ യുഗത്തെ സൂചിപ്പിക്കുന്നതായി ചിത്രം. സ്ത്രീകള്‍ അവരുടെ ആഖ്യാനങ്ങള്‍ മാറ്റിയെഴുതുന്നത് അഭ്രപാളിയില്‍ കാണാം. ആത്മവിശ്വാസമുള്ള കഥപറച്ചില്‍, സാമൂഹ്യബോധ്യം എന്നിവയാല്‍, വര്‍ഷയുടെ ബാഡ് ഗേള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുന്നു. ജിയോഹോട്ട്സ്റ്റാറില്‍ ബാഡ് ഗേള്‍ കാണാം.
അങ്കമ്മാള്‍
അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് അങ്കമ്മാള്‍. വൃദ്ധയായ വിധവയുടെ കഥപറയുന്ന ചിത്രം തമിഴകത്തിനു വേറിട്ട അനുഭവമായി. സമൂഹത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി തുടരാന്‍, ഒരു സാധാരണക്കാരിക്ക് ഉപേക്ഷിക്കേണ്ടിവരുന്ന വ്യക്തിത്വമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമ കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകരുടെ മനസില്‍ ഉത്തരങ്ങളല്ല, മറിച്ച് ചോദ്യങ്ങളാണ് അങ്കമ്മാള്‍ അവേശിഷിപ്പിക്കുന്നത്. വിപിന്‍ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിലും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം അങ്കമ്മാള്‍ നേടിയിരുന്നു. മെല്‍ബണില്‍ അങ്കമ്മാളെ അവതരിപ്പിച്ച ഗീത കൈലാസത്തെ മികച്ച നടിയായും തെരഞ്ഞെടുത്തിരുന്നു. ഭാവന സ്റ്റുഡിയോസ് ജനുവരി 2ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.
ഡ്രാഗണ്‍
അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗണ്‍ കോളിവുഡിലെ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളിലൊന്നാണ്. പ്രദീപ് രംഗനാഥനാണ് നായകന്‍. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയും നര്‍മ മുഹൂര്‍ത്തങ്ങളിലൂടെയും മുഖ്യധാരാ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാകുന്ന ചേരുവകള്‍ ചേര്‍ത്തൊരുക്കിയ ചിത്രമാണ് ഡ്രാഗണ്‍. ലവ് ടുഡേയിലൂടെയും ഡ്രാഗണിലൂടെയും പ്രദീപ് മധ്യവര്‍ഗ യുവാക്കളുടെ തമിഴ് ഹീറോ ആയി മാറിയിരിക്കുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.
മദ്രാസ് മാറ്റിനി
മധ്യവര്‍ഗ ജീവിതത്തെ ആഘോഷിക്കുന്ന നിരവധി ചിത്രങ്ങള്‍ 2025ല്‍ തമിഴകത്തുണ്ടായി. അക്കൂട്ടത്തില്‍ വ്യത്യസ്തമായ ചിത്രമായിരുന്നു മദ്രാസ് മാറ്റിനി. കൃത്യമായ ബോധ്യത്തോടെ എഴുതുകയും ചിത്രീകരിക്കുകയും ചെയ്തു നവാഗത സംവിധായകന്‍ കാര്‍ത്തികേയന്‍ മണി. ചെന്നൈ നഗരത്തിലെ മധ്യവര്‍ഗ ജീവിതത്തിന്റെ വിള്ളലുകളെ കാണിക്കുക മാത്രമല്ല, യഥാര്‍ഥവും ജീവിച്ചിരിക്കുന്നതുമായ കഥാപാത്രങ്ങള്‍ നിറഞ്ഞ മനോഹരമായ ലോകത്തേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുകയും ചെയ്തു. കാളി വെങ്കട്ട്, ഷെല്ലി കിഷോര്‍, റോഷിനി ഹരിപ്രിയന്‍ എന്നിവര്‍ മികച്ച പ്രകടനമാണ് മദ്രാസ് മാറ്റിനിയില്‍ കാഴ്ചവച്ചത്. പ്രൈം വീഡിയോയില്‍ കാണാം.
ബൈസണ്‍
തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായ സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലര്‍ ബൈസണ്‍ തമിഴ്‌പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ്. മാരി സെല്‍വരാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കബഡി ചാമ്പ്യനായ മനതി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം, മാരിയുടെ ഇതുവരെയുള്ള കരിയറിലെ വേറിട്ട ചിത്രമാണ്. ഒടിടി പ്ലാറ്റ്‌ഫോമിലും ചിത്രം മികച്ച കാഴ്ചക്കാരോടെ സ്ട്രീമിങ് തുടരുകയാണ്. നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം കാണാം.
പറന്തു പോ
ഹൃദയസ്പര്‍ശിയായ സിനിമകള്‍ക്ക് പേരുകേട്ട സംവിധായകന്‍ റാമിന്റെ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് പറന്തു പോ. ചിരിക്കാനും ചിന്തിക്കാനുമുള്ള പറന്തു പോ, മേക്കിങ്ങില്‍ തമിഴകത്തിനു പുതുമ നല്‍കി. എട്ടുവയസുള്ള മകനുമൊത്തുള്ള ആവേശകരമായ റോഡ് യാത്രയിലൂടെ ജീവിതത്തിലെ സന്തോഷത്തിന്റെ യാഥാര്‍ഥ്യം മനസിലാക്കുന്ന മധ്യവര്‍ഗപിതാവിന്റെ കഥയാണ് ചിത്രത്തിന്റെ അടിസ്ഥാനം. ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്നു.
നാങ്കള്‍
സംവിധായകന്‍ അവിനാശ് പ്രകാശിന്റെ അരങ്ങേറ്റ ചിത്രമാണ് നാങ്കള്‍. മൂന്നു സഹോദരന്മാരുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കര്‍ശനമായ സ്‌കൂള്‍ ജീവിതവും ഒരു എസ്റ്റേറ്റിലെ ആഡംബര ബംഗ്ലാവില്‍ താമസിക്കുമ്പോഴും അടിസ്ഥാന ആവശ്യങ്ങള്‍ക്കും ജീവിതത്തിലെ ആനന്ദങ്ങള്‍ക്കും ബാല്യകാല അനുഭവങ്ങള്‍ക്കുംവേണ്ടിയുള്ള കൊതിയുമൊക്കെയാണ് ചിത്രത്തിന്റെ കഥാസന്ദര്‍ഭങ്ങള്‍. വൈകാതെ ചിത്രം ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും.
ടൂറിസ്റ്റ് ഫാമിലി
ശശികുമാര്‍, സിമ്രാന്‍ എന്നിവര്‍ അഭിനയിച്ച ഫാമിലി ചിത്രം ഇന്ത്യയില്‍ അഭയം തേടുന്ന ശ്രീലങ്കന്‍ കുടുംബത്തിന്റെ ജീവിതമാണ് പറയുന്നത്. വെള്ളിത്തിരയില്‍ അത്ഭുതകരമായ അനുഭവമായിരുന്നു ടൂറിസ്റ്റ് ഫാമിലി. നവാഗതനായ അബിഷാന്‍ ജീവന്ത് ആണ് ചിത്രത്തിന്റെ സംവിധാനം. ജിയോ ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു.
മദ്രാസി
തിയറ്ററുകളെ ആഘോഷമാക്കി മാറ്റിയ ആക്ഷന്‍ എന്റര്‍ടെയ്നറുമായി സംവിധായകന്റെ റോളില്‍ എ.ആര്‍. മുരുഗദോസ് തിരിച്ചെത്തിയ വര്‍ഷമാണ് 2025. ശിവ കാര്‍ത്തികേയനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ജനപ്രിയ ചേരുവകള്‍ ചേര്‍ത്ത മദ്രാസി മികച്ച വാണിജ്യസിനിമയുടെ പട്ടികയില്‍ ഇടംനേടി. പ്രൈം വീഡിയോയില്‍ കാണാം.
കുടുംബസ്ഥന്‍
ആക്ഷനും ത്രില്ലറുകളും ആസ്വദിച്ച തമിഴ് പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ കുടുംബചിത്രമായിരുന്നു കുടുംബസ്ഥന്‍. മണികണ്ഠന്‍, സാന്‍വി മേഘ്‌ന, ബാലാജി ശക്തിവേല്‍, ഗുരു സോമസുന്ദരം തുടങ്ങിയ അഭിനേതാക്കളുടെ മികച്ച പ്രകടനാണ് കുടുംബസ്ഥന്‍ എന്ന ചിത്രത്തില്‍ ചലച്ചിത്രാസ്വാദകരെ ആകര്‍ഷിച്ച മുഖ്യഘടകങ്ങളിലൊന്ന്. സീ 5-ല്‍ ചിത്രം കാണാം.