

സിനിമാ ലോകവും ആരാധകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരുന്ന ദളപതി വിജയിയുടെ അവസാന ചിത്രം 'ജനനായകന്‍' തിയേറ്ററുകളില്‍ വന്‍ തരംഗമായി മുന്നേറുകയാണ്. തന്റെ സിനിമാ ജീവിതത്തോട് പൂര്‍ണമായി വിടപറഞ്ഞ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ച വിജയ്ക്ക് എച്ച്. വിനോദ് ഒരുക്കിയ ഏറ്റവും അനുയോജ്യമായ മാസ് പൊളിറ്റിക്കല്‍ എന്റര്‍ടെയ്‌നറാണ് ചിത്രം. കേവലം ഒരു സിനിമ എന്നതിലുപരി, വിജയ് എന്ന അജയ്യനായ സൂപ്പര്‍താരത്തിനുള്ള ഗംഭീരമായ ആദരവായും ആരാധകര്‍ക്കുള്ള ഉത്സവമായുമാണ് 'ജനനായകന്‍' അനുഭവപ്പെടുന്നത്.
സ്‌ക്രീനിലെ വിജയിയുടെ അളവറ്റ ഊര്‍ജവും കരിസ്മയുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ആദ്യ നിമിഷം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ കൈയിലെടുക്കാന്‍ അദ്ദേഹത്തിന്റെ നായകശോഭയ്ക്കു സാധിച്ചിട്ടുണ്ട്.
കഥാപരമായി തെലുങ്ക് ചിത്രമായ 'ഭഗവന്ത് കേസരി'യുടെ പ്രചോദനം വ്യക്തമാണെങ്കിലും, എച്ച്. വിനോദ് തനതായ മാസ് ചേരുവകളും ശക്തമായ രാഷ്ട്രീയസന്ദേശങ്ങളും ചേര്‍ത്താണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആദ്യ പകുതി വന്‍ ആക്ഷനും പൊളിറ്റിക്കല്‍ പഞ്ചുകള്‍ക്കും പ്രാധാന്യം നല്‍കുമ്പോള്‍, രണ്ടാം പകുതി വൈകാരിക നിമിഷങ്ങളിലൂടെയും മാസ് ഡയലോഗുകളിലൂടെയും മുന്നേറുന്നു.
സാങ്കേതിക വശങ്ങളിലും ചിത്രം മികച്ചുനില്‍ക്കുന്നു. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതം വിജയിയുടെ മാസ് രംഗങ്ങള്‍ക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല. വില്ലന്‍ വേഷത്തിലെത്തിയ ബോബി ഡിയോള്‍ വിജയിക്ക് മികച്ച എതിരാളിയായപ്പോള്‍, മമിത ബൈജു, പൂജ ഹെഗ്‌ഡെ എന്നിവര്‍ തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങള്‍ മനോഹരമാക്കി.
ചിലയിടങ്ങളില്‍ കഥയുടെ ഗതി മുന്‍കൂട്ടി ഊഹിക്കാമെന്നതും ചില രംഗങ്ങളിലെ വേഗതക്കുറവും മാറ്റിനിര്‍ത്തിയാല്‍, ഒരു കംപ്ലീറ്റ് മാസ് മസാല ചിത്രമായി 'ജനനായകന്‍' ജൈത്രയാത്ര തുടരുന്നു. സിനിമാപ്രേമികള്‍ക്ക് വിജയ്ക്ക് നല്‍കുന്ന ഉജ്വലമായ യാത്രയയപ്പാണ് ചിത്രം!