

തമിഴ് സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ആ വമ്പൻ പ്രഖ്യാപനം ഒടുവിൽ എത്തിക്കഴിഞ്ഞു. കോടമ്പാക്കത്തെ ഏറ്റവും വിജയകരമായ കൂട്ടുകെട്ടുകളിലൊന്നായ ധനുഷും സംവിധായകൻ വെട്രിമാരനും വീണ്ടും ഒന്നിക്കുന്നു. ‘തമിഴ് മുരുകൻ’ എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് ഏഴ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഈ മാന്ത്രിക കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്.
2018-ൽ പുറത്തിറങ്ങി തെന്നിന്ത്യൻ സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച ‘വടാ ചെന്നൈ’ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ‘പൊല്ലാതവൻ’, ‘ആടുകളം’, ‘വിസാരണൈ’ (നിർമാണം), ‘അസുരൻ’ തുടങ്ങി തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായ ചിത്രങ്ങൾ സമ്മാനിച്ച ഈ സഖ്യം വീണ്ടും ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്.
'തമിഴ് ജനതയുടെയും തമിഴ് മണ്ണിന്റെയും ശാശ്വത സംരക്ഷകൻ, അജയ്യനായ യോദ്ധാവ്, രാജാവും നേതാവും...' എന്ന വാചകത്തോടെയാണ് ധനുഷ് ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പങ്കിട്ടത്.
തമിഴ്നാടിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിൽ പച്ചയായ മനുഷ്യരുടെ കഥ പറയുന്ന ഒരു റോ ആക്ഷൻ ഡ്രാമയായിരിക്കും ‘തമിഴ് മുരുകൻ’ എന്നാണ് പുറത്തുവരുന്ന സൂചനകൾ. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഇതിലെ മുരുകൻ. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇതിനകം തന്നെ ആരംഭിച്ചതായാണ് വിവരം.
നിലവിൽ വെട്രിമാരൻ തന്റെ ബിഗ് പ്രോജക്ടുകളായ ‘വിടുതലൈ 2’, ‘വാടിവാസൽ’ എന്നിവയുടെ തിരക്കുകളിലാണ്. ധനുഷാകട്ടെ തന്റെ പുതിയ സംവിധാന സംരംഭങ്ങളുടെയും അഭിനയ പ്രോജക്ടുകളുടെയും തിരക്കിലുമാണ്. ഈ ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ‘തമിഴ് മുരുകൻ’ വമ്പൻ കാൻവാസിൽ ചിത്രീകരണം ആരംഭിക്കുക. ചിത്രത്തിലെ മറ്റ് താരങ്ങളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടും.
'DxV' എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം ധനുഷ് പുറത്തുവിട്ടിരുന്നു. കടലില്‍ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ളതായിരുന്നു അത്. അതോടെ സംവിധായകനെച്ചൊല്ലി നിരവധി അഭ്യൂഹങ്ങളും പരന്നു. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍, പോസ്റ്ററിലെ 'V' എന്ന അക്ഷരം സംവിധായകന് വെങ്കട്ട് പ്രഭുവിനെയോ വെട്രിമാരനെയോ സൂചിപ്പിക്കുന്നതാണെന്നും കോളിവുഡ് അടക്കം പറഞ്ഞു. ആ സസ്പെൻസിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.