

പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും വിവാഹിതരാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇരുവരുടെയും വിവാഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും അനിരുദ്ധ് ഇത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അനിരുദ്ധിന്റെ അടുത്ത ബന്ധു തന്നെ ഈ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ്.
അനിരുദ്ധിന്റെ അമ്മാവനും പ്രശസ്ത നടനും നാടകപ്രവര്‍ത്തകനുമായ വൈ. ജി. മഹേന്ദ്രനാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ അറിഞ്ഞിടത്തോളം ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും കാവ്യ മാരന്‍ ഒരു സാധാരണ പെണ്‍കുട്ടിയല്ലെന്നും വലിയൊരു ഐപിഎല്‍ ടീമിനെ മികച്ച രീതിയില്‍ നയിക്കാന്‍ കെല്പുള്ളവളാണെന്നും അദ്ദേഹം പറഞ്ഞു. പിതാവിന്റെ ബിസിനസ് ഗുണങ്ങള്‍ ലഭിച്ച കാവ്യയും അനിരുദ്ധും മികച്ചൊരു ജോഡിയാണെന്നും ഇരുവരും ഒന്നിച്ച് മ്യൂസിക് ബിസിനസിലേക്ക് കടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മഹേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിവാഹം എപ്പോള്‍, എവിടെ വെച്ചായിരിക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സണ്‍ ടിവി നെറ്റ് വർക്ക് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും കലാനിധി മാരന്റെ മകളുമായ കാവ്യ മാരന്‍, ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പുറമെ ദക്ഷിണാഫ്രിക്കന്‍ ടി-20 ലീഗിലെ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിന്റെയും ഉടമയാണ്.
രജനികാന്ത്, കമല്‍ഹാസന്‍, ഷാരൂഖ് ഖാന്‍, വിജയ്, അജിത് തുടങ്ങിയ പ്രമുഖ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംഗീത സംവിധായകനായി മാറിയ വ്യക്തിയാണ് അനിരുദ്ധ്. 'ലവ് ഇന്‍ഷുറന്‍സ് കമ്പനി'യാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രജനീകാന്തിന്റെ 'ജയിലര്‍ 2', വിജയുടെ അവസാന ചിത്രം 'ജനനായകന്‍', വെട്രിമാരന്‍-സിലംബരസന്‍ ചിത്രം 'അരശന്‍', ഷാരൂഖ് ഖാന്റെ 'കിങ്' എന്നിവയുള്‍പ്പെടെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് അനിരുദ്ധിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.