

കഴിഞ്ഞ ജൂണില്‍ തിയേറ്ററുകളില്‍ എത്തി മികച്ച വിജയം കൈവരിച്ച ആമിര്‍ ഖാന്‍ ചിത്രം 'സിതാരെ സമീന്‍ പര്‍' ഒടിടി റിലീസിന് ഒരുങ്ങുന്നു. ആര്‍.എസ്. പ്രസന്ന സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ മൂന്നിന് സോണി ലിവില്‍ സ്ട്രീമിങ് ആരംഭിക്കും. തിയേറ്റര്‍ റിലീസിന് ശേഷം യൂട്യൂബില്‍ 'പേ-പെര്‍ വ്യൂ' മാതൃകയില്‍ ലഭ്യമാക്കിയ ചിത്രം, തന്റെ മുന്‍ നിലപാടുകള്‍ മാറ്റിയാണ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ ആമിര്‍ ഖാന്‍ തീരുമാനിച്ചത്.
2007-ല്‍ പുറത്തിറങ്ങിയ 'താരെ സമീന്‍ പര്‍' എന്ന ചിത്രത്തിന്റെ തുടര്‍ച്ച എന്നു വിശേഷിപ്പിക്കപ്പെടുന്ന സിനിമയില്‍ ബാസ്‌കറ്റ്‌ബോള്‍ കോച്ചായ ഗുല്‍ഷന്‍ എന്ന കഥാപാത്രമായാണ് ആമിർ ഖാന്‍ എത്തുന്നത്. കോടതി നിര്‍ദേശപ്രകാരം ഭിന്നശേഷിക്കാരായ കുട്ടികളുടെ ടീമിനെ പരിശീലിപ്പിക്കേണ്ടി വരുന്ന മുന്‍കോപിയായ ഒരു കോച്ചിന്റെയും ആ കുട്ടികളുടെയും ജീവിതയാത്രയാണു ചിത്രത്തിന്റെ പ്രമേയം.
ജെനിലിയ ഡിസൂസ നായികയായി എത്തിയ ചിത്രത്തില്‍ പത്തോളം പുതുമുഖ താരങ്ങളും പ്രധാന വേഷങ്ങളില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. നിരൂപകരില്‍നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിനു സാധിച്ചു. സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ ഏകദേശം 267 കോടി രൂപയാണ് ചിത്രം നേടിയത്. സിനിമ മുന്നോട്ടുവയ്ക്കുന്ന സന്ദേശം പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു.