ഒടിടിയിൽ ടോംക്രൂസിനെ മറികടന്ന് പ്രണവും രശ്മികയും
2025-ല്‍ ഇന്ത്യന്‍ സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് മഹാദ്ഭുതങ്ങളാണ്. ഹോളിവുഡിനെ പോലും വെല്ലുന്ന പ്രകടനമാണ് ഇന്ത്യന്‍ ഭാഷാചിത്രങ്ങള്‍ കൈവരിച്ചിരിക്കുന്നത്. ടോം ക്രൂസ് എന്ന ഹോളിവുഡ് നായകനെയും കടത്തിവെട്ടിയിരിക്കുകയാണ് ഇന്ത്യന്‍താരങ്ങള്‍. ലോകസിനിമാ വ്യവസായത്തിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായ ടോം ക്രൂസിനെ ഒടിടിയിൽ മറികടന്നത്, ബോളിവുഡിലെ സൂപ്പര്‍താരങ്ങളല്ല, മറിച്ച മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിന്റെ മകനും യുവതാരവുമായ പ്രണവ് മോഹന്‍ലാലും തെന്നിന്ത്യന്‍ സൂപ്പര്‍നായിക രശ്മിക മന്ദാനയുമാണ്.
തിയേറ്ററിലെന്നപോലെ ഒടിടിയിലും ഇപ്പോള്‍ ഇന്ത്യന്‍ സിനിമകളുടെ മുന്നേറ്റമാണ്. ഡിസംബര്‍ എട്ട് മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ ഒടിടിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രത്തിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഓര്‍മാക്‌സ് മീഡിയ. രശ്മിക മന്ദാനയുടെ 'ദ് ഗേള്‍ഫ്രണ്ട്' ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വാരത്തില്‍ നാലാം സ്ഥാനത്ത് ആയിരുന്ന ചിത്രം ഈ ആഴ്ച വലിയ നേട്ടമാണ് സ്വന്തമാക്കിയത്. 2.5 മില്യണ്‍ കാഴ്ചക്കാരാണ് 'ദ് ഗേള്‍ ഫ്രണ്ട്' ഈ ആഴ്ച നേടിയത്. നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രത്തിന്റെ സ്ട്രീമിങ് തുടരുകയാണ്.
മലയാളികള്‍ക്കും അഭിമാനിക്കാവുന്ന നേട്ടാണ് ഈ വാരം ഒടിടിയില്‍ സംഭവിച്ചത്. പ്രണവിന്റെ ഡീയസ് ഈറെ ഓര്‍മാക്‌സ് മീഡിയയുടെ കണക്കില്‍ രണ്ടാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്തായിരുന്നു പ്രണവ് ചിത്രം. 2.1 മില്യണ്‍ കാഴ്ചക്കാരാണ് ചിത്രത്തിനുണ്ടായത്. ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് തുടരുന്നു.
മൂന്നാം സ്ഥാനത്താണ് ഹോളിവുഡ് താരചക്രവര്‍ത്തിയുടെ മിഷന്‍ ഇംപോസിബിള്‍ എന്ന ചിത്രം. രണ്ട് മില്യണ്‍ കാഴ്ചയാണു ചിത്രം നേടിയത്. ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുന്നു. ഹെയ്ലി അറ്റ്വെല്‍, വിങ് റെംസ്, വനേസ കിര്‍ബി തുടങ്ങിയവരാണ് പുതിയ മിഷന്‍ ഇംപോസിബിളിലെ മറ്റു താരങ്ങള്‍. നാലാം സ്ഥാനത്ത് വരുണ്‍ ധവാന്‍ ചിത്രം 'സണ്ണി സംസ്‌കാരി കി തുള്‍സി കുമാരി' ആണ്. നെറ്റ്ഫ്‌ളിക്‌സില്‍ കാണാം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കാന്തയാണ് അഞ്ചാം സ്ഥാനത്ത്. നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് തുടരുന്നു.

