

വിശ്വവിഖ്യാതഗായിക ആശ ഭോസ്ലേ അന്തരിച്ച വാർത്ത സംപ്രേക്ഷേപണം ചെയ്ത പാകിസ്ഥാനിലെ ജിയോ ന്യൂസിനെതിരെ നടപടിയുമായി ഭരണകൂടം. പാക് മാധ്യമ നിയന്ത്രണ അതോറിറ്റിയാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഏപ്രിൽ 12-നായിരുന്നു ആഗോള സംഗീതപ്രേമികളെ കണ്ണീരിലാഴ്ത്തി ആശ ഭോസ്ലേ വിടവാങ്ങിയത്.
ഈ വാർത്ത റിപ്പോർട്ട് ചെയ്ത ജിയോ ന്യൂസ്, ആശാജിയുടെ അനശ്വരമായ ചലച്ചിത്ര ഗാനങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, 2018 മുതൽ പാകിസ്ഥാനിൽ നിലനിൽക്കുന്ന 'ഇന്ത്യൻ ഉള്ളടക്ക നിരോധനം' ലംഘിച്ചു എന്നാണ് അതോറിറ്റിയുടെ കണ്ടെത്തൽ. കോടതി ഉത്തരവുകൾ കാറ്റിൽ പറത്തിക്കൊണ്ട് മനഃപൂർവമായ ലംഘനം നടന്നു എന്നാണ് അധികൃതർ ആരോപിക്കുന്നത്.
ഏപ്രിൽ 27-ന് ചാനൽ അധികൃതർ റെഗുലേറ്ററി അതോറിറ്റിക്കു മുന്നിൽ ഹാജരാകണം. പിഴയോ ലൈസൻസ് റദ്ദാക്കലോ വരെ നേരിടേണ്ടി വന്നേക്കാം. അതേസമയം, നോട്ടീസ് ലഭിച്ചതിനു പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ചാനൽ മാനേജിങ് ഡയറക്ടർ അസ്ഹർ അബ്ബാസ് രംഗത്തെത്തി. ആശാ ഭോസ്ലേയെപ്പോലൊരു വലിയ കലാകാരിയെക്കുറിച്ച് വാർത്ത നൽകുമ്പോൾ അവരുടെ സൃഷ്ടികൾ കാണിക്കുന്നത് സ്വാഭാവികമാണ്. കലയും അറിവും അതിർത്തികൾക്കുള്ളിൽ തളച്ചിടേണ്ടതല്ല, എന്ന് ചാനൽ മേധാവി എക്സിൽ കുറിച്ചു.
പാകിസ്ഥാന്റെ പ്രിയങ്കരി നൂർ ജഹാനെ തന്റെ മൂത്ത സഹോദരിയെപ്പോലെ സ്നേഹിക്കുകയും നുസ്രത്ത് ഫത്തേ അലി ഖാനോടൊപ്പം പാടുകയും ചെയ്ത ആശാജിയെ രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. സിനിമാ-സംഗീത ലോകത്തെ മാത്രമല്ല, രാഷ്ട്രീയ വൃത്തങ്ങളെയും ഈ നടപടി ചൊടിപ്പിച്ചിട്ടുണ്ട്.