

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കൊല്ലം ജില്ലയിലെ വിളക്കുടിയിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത് മാഗാന്ധി കോളേജിൽ നിന്ന് ആംഗലേയ ഭാഷയിൽ ബിരുദവും, യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം അപ്രീസിയേഷൻ കോഴ്സ് വിജയകരമായി പൂർത്തിയാക്കി. കേരള കൗമുദിയിൽ പത്രപ്രവർത്തകനായും പ്രവർത്തിച്ചു.
ഡോക്യുമെന്ററി രംഗത്തുനിന്ന് സിനിമയിലേക്ക് ചുവടുവെച്ച ശരതിന് നിരവധി ദേശീയ-സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിന്റെ സഹായിയായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. 2000-ൽ പുറത്തിറങ്ങിയ 'സായാഹ്നം' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ആദ്യ ചിത്രമായ സായാഹ്നം ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.
'സ്ഥിതി', 'ശീലാബതി', 'സ്വയം', 'ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു', 'പറുദീസ' തുടങ്ങിയ ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര നിർമാണത്തിന് പുറമെ കേരളത്തിലെ പരമ്പരാഗത ചുമർചിത്ര കലകളെക്കുറിച്ചുള്ള ഗവേഷണത്തിലും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 'ദ് ഡിസയർ-എ ജേണി ഓഫ് എ വുമെൻ' 2011 ലെ ജനീവ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച നറേറ്റീവ് ഫീച്ചർ ഫിലിമിനുള്ള അവാ൪ഡ് കരസ്ഥമാക്കി.
അച്ചിന്റെ കഥ, ചുമർ ചിത്രങ്ങൾ, ഭൂമിയ്ക്കൊരു ചരമ ഗീതം, മഹാത്മാഗാന്ധി റോഡ് തുടങ്ങി ഒട്ടനവധി ഷോർട്ട് ഫിലിമുകളും ശരതിന്റെ സംഭാവനകളാണ്. രാജാരവിവർമയുടെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററി അന്തർ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മ്യൂറൽ പെയിന്റിങ്ങുകളെ കുറിച്ചുള്ള വർക്കിന് കേന്ദ്ര സ൪ക്കാരിന്റെ ജൂനിയർ ഫെലോഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. ഭോപ്പാൽ ദുരന്തത്തെ ആസ്പദമാക്കി നി൪മ്മിച്ച 'ബറിയൽ ഓഫ് ഡ്രീംസ്' ദേശീയ ശ്രദ്ധയാകർഷിച്ചു.
വൈലോപ്പള്ളി സംസ്കൃതി ഭവൻ ഡയറക്ടർ, ജില്ലാ ഇൻഫ൪മേഷൻ ഓഫീസർ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചു. കേരളം സർക്കാരിൽ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി 2021 ൽ വിരമിച്ചു. 'ഫ്രീഡം ഫ്രണ്ട്സ്' എന്ന ആംഗലേയ സിനിമയുടെ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ആർ.ശരതിന്റെ വിയോഗത്തിൽ സിനിമാ-സാംസ്കാരിക മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
ഭാര്യ - കെ.ഐ ബിന്ദു. മക്കൾ - അഭിജിത്ത് ശരത്, അഭിരാം ശരത്. മരുമക്കൾ- അഞ്ജലി, അഭിരാമി. ശവസംസ്കാരം തിങ്കളാഴ്ച വൈകീട്ട് 530ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.