

തിയേറ്ററുകളില്‍ ഇരുണ്ട വെളിച്ചം വീഴുമ്പോള്‍ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്ന ഓരോ സിനിമാപ്രേമിയുടെ ഉള്ളിലും ഒരു കഥയുണ്ടാകും. എന്നാല്‍ ആ കഥ വെള്ളിത്തിരയില്‍ എത്തിക്കാന്‍ ക്യാമറയ്ക്ക് പിന്നില്‍ നില്ക്കുന്നവന്റെ നെഞ്ചിടിപ്പ് എത്രത്തോളമാണെന്ന് മലയാളിയെ കൃത്യമായി ബോധ്യപ്പെടുത്തുകയാണ് അഭിനവ് സുന്ദര്‍ നായക്.
'മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ആഖ്യാന ശൈലിയെത്തന്നെ മാറ്റിമറിച്ച അഭിനവ്, തന്റെ പുതിയ ചിത്രമായ 'മോളിവുഡ് ടൈംസ്' തിയേറ്ററുകളില്‍ എത്തിച്ച് കയ്യടി നേടുമ്പോള്‍ അത് കേവലം ഒരു സിനിമാ വിജയം മാത്രമല്ല; ഒരു സംവിധായകന്റെ അതിജീവനത്തിന്റെ കഥ കൂടിയാണ്.
'ഇത് പറയേണ്ടിയിരുന്ന ഒരു കഥയായിരുന്നു, ഇല്ലായിരുന്നെങ്കില്‍ എനിക്ക് ശ്വാസം മുട്ടുമായിരുന്നു...' സിനിമ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം അഭിനവ് സുന്ദര്‍ നായക് സോഷ്യല്‍ മീഡിയയില്‍ കുറിച്ച ഈ വാക്കുകളിലുണ്ട്, 'മോളിവുഡ് ടൈംസ്' എന്ന സിനിമയ്ക്കായി അദ്ദേഹം നടത്തിയ ആത്മസംഘര്‍ഷങ്ങളുടെ ആഴം. ജൂണ്‍ 5-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ രണ്ട് ദിവസങ്ങള്‍ കൊണ്ട് മാത്രം 8.45 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസില്‍നിന്നു നേടിയത്.
മലയാള സിനിമയിലെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രം സംവിധാനം ചെയ്യണമെന്ന അടങ്ങാത്ത ആഗ്രഹവുമായി നടക്കുന്ന 'വിനീത് മാധവന്' എന്ന കഥാപാത്രത്തെയാണ് നസ്ലിൻ അവതരിപ്പിക്കുന്നത്. തമാശ വേഷങ്ങളില്നിന്നു മാറി, സിനിമയോടുള്ള ഭ്രാന്തമായ അഭിനിവേശവും കരിയറിലെ ഉയര്‍ച്ച താഴ്ചകളും നേരിടുന്ന യുവാവിനെ നസ്ലിൻ സ്ക്രീനില്‍ അനശ്വരമാക്കിയിരിക്കുന്നു.
'വിനീത് മാധവന് ജീവന് നല്‍കിയതിന് നന്ദി, നസ്ലിൻ...' എന്ന് സംവിധായകന് തന്നെ പറയുമ്പോള്‍, ഈ കഥാപാത്രം നസ്ലിന്റെ കരിയറിലെ ഒരു നാഴികക്കല്ലാകുമെന്ന് ഉറപ്പാണ്. ഷറഫുദീന്‍, സംഗീത് പ്രതാപ് എന്നിവരുടെ പ്രകടനങ്ങളും ചിത്രത്തിനു വലിയ കരുത്താകുന്നുണ്ട്.
ആഷിഖ് ഉസ്മാന് നിര്‍മിച്ച്, രാമു സുനില്‍ തിരക്കഥയെഴുതിയ ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയെയും, അതിനു പിന്നിലെ കപടതകളെയും കൃത്യമായി തുറന്നുകാട്ടുന്നു. അഭിനവിന്റെ ആദ്യ ചിത്രം പോലെ പൂര്‍ണമായി നിയന്ത്രിക്കപ്പെട്ട ശൈലിയല്ലെങ്കിലും, കൂടുതല്‍ ധീരവും പ്രേക്ഷകനെ ചിന്തിപ്പിക്കുന്നതുമായ ഒന്നാണ് 'മോളിവുഡ് ടൈംസ്' എന്ന് സിനിമാ നിരൂപകരും അടിവരയിടുന്നു.
ഒറ്റത്തവണ കണ്ട് തീര്‍ക്കാവുന്ന ഒന്നല്ല ഈ സിനിമ. വീണ്ടും കാണുമ്പോള്‍ പ്രേക്ഷകന്റെ മനസില്‍ ഇതു കൂടുതല്‍ ആഴത്തില്‍ പതിയും എന്ന് സംവിധായകന് ഉറപ്പുനല്‍കുന്നു. തിയേറ്ററുകളില്‍ പരീക്ഷണ ചിത്രങ്ങള്‍ക്ക് എന്നും ഇടം നല്‍കിയിട്ടുള്ള മലയാളി പ്രേക്ഷകര്‍ 'മോളിവുഡ് ടൈംസി'നെ നെഞ്ചേറ്റിക്കഴിഞ്ഞു എന്നതിന് തെളിവാണ് ബോക്സ് ഓഫീസിലെ നേട്ടം.