

അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി തന്‍റെ പേര്, ശബ്ദം, ചിത്രം എന്നിവ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വ്യക്തി എന്ന നിലയിലുള്ള തന്‍റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അനുവാദമില്ലാതെ ഇവ ഉപയോഗിക്കുന്നതിൽനിന്ന് വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും വിലക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
തന്‍റെ പേരും പ്രശസ്തിയും ഉപയോഗപ്പെടുത്തി പല കമ്പനികളും സോഷ്യൽ മീഡിയ പേജുകളും തെറ്റായ രീതിയിൽ പ്രചാരണം നടത്തുന്നതായും ഇത് തന്‍റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നും ഹർജിയിൽ മോഹൻലാൽ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ യുഗത്തിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദവും രൂപവും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. ജസ്റ്റിസ് ജ്യോതി സിങ് അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
എഐ- ഡീപ് ഫെയ്ക്ക് ചിത്രങ്ങളും വീഡിയോകളും നിർമിച്ച് ബോഡി ഷെയിം ചെയ്യുന്നുവെന്ന് മോഹൻലാൽ ഹർജിയിൽ പറയുന്നു. പ്രധാനമായും അഞ്ച് തരത്തിലാണ് വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അനുമതിയില്ലാതെ ഉത്പന്നങ്ങൾ നിർമിച്ച് വിൽപ്പന നടത്തുന്നു, എഐ- ഡീപ് ഫെയ്ക്ക് നിർമിത ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നു, വോയ്‌സ് ക്ലോണിങ് നടത്തുന്നു,താരം പിന്തുണയ്ക്കുന്നതായി വ്യാജപ്രചാരണങ്ങൾ നടത്തുന്നു- ഇതാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. താരത്തിന്റെ ശബ്ദം എങ്ങനെ ക്ലോൺ ചെയ്യാമെന്ന് പഠിപ്പിക്കുന്ന വീഡിയോ യൂട്യൂബിൽ ലഭ്യമാണെന്നും മോഹൻലാലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വാദിഭാഗം ഹാജരാക്കിയ ലിങ്കുകൾ പരിശോധിച്ച കോടതി ആളുകൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ആശ്ചര്യം പ്രകടിപ്പിച്ചു. ലിങ്കുകളിലെ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യാൻ വാക്കാൽ നിർദേശം നൽകുകയും ചെയ്തു. ആമസോണിനും ഗൂഗിളിനുവേണ്ടി അഭിഭാഷകർ കോടതിയിൽ ഹാജരായി. മെറ്റയുടെ അഭിഭാഷകൻ കോടതിയിലുണ്ടായിരുന്നില്ല.
മെറ്റയുടെ അഭിഭാഷകനോട് ഹാജരാവാൻ നിർദേശിച്ച കോടതി അരമണിക്കൂർ വാദം നിർത്തിവെച്ചു. വാദം പുനരാരംഭിച്ചപ്പോൾ കോടതിയിൽ ഹാജരായ മെറ്റ അഭിഭാഷകൻ, തനിക്ക് നോട്ടീസ് ലഭിച്ചില്ലെന്ന് കോടതിയെ അറിയിച്ചു. നോട്ടീസ് നൽകാൻ നിർദേശിച്ച കോടതി കേസ് ചൊവ്വാ ഉച്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി.
നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അനിൽ കപുർ, ജാക്കി ഷ്രോഫ് തുടങ്ങിയവരും സമാനമായ ആവശ്യവുമായി കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. വ്യക്തികളുടെ പ്രശസ്തിയും സവിശേഷതകളും അവരുടെ അനുവാദമില്ലാതെ ലാഭമുണ്ടാക്കാൻ ഉപയോഗിക്കുന്നത് തടയുന്നതാണ് ഈ നിയമപരിരക്ഷ. കോടതിയിൽനിന്ന് അനുകൂല ഉത്തരവുണ്ടായാൽ മോഹൻലാലിന്റെ പേരോ, സിനിമാ ഡയലോഗുകളോ, ചിത്രങ്ങളോ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ നിലവിൽവരും.