

മോളിവുഡ് ഇതുവരെ കാണാത്ത അപൂര്‍വ പോരിന് സെപ്റ്റംബര്‍ സാക്ഷിയാകുന്നു. ഓണം റിലീസില്‍നിന്നു മാറ്റിവച്ച ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഐ ആം ഗെയിം', മമ്മൂട്ടി കാരിക്കാമുറി ഷണ്‍മുഖന്‍ എന്ന ഐക്കണിക് കഥാപാത്രമായെത്തുന്ന 'ലോ ആന്‍ഡ് ഓര്‍ഡര്‍' എന്നീ ചിത്രങ്ങള്‍ റിലീസിനെത്തുന്നത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍. സെപ്റ്റംബര്‍ മൂന്നിന് ദുല്‍ഖര്‍ ചിത്രവും നാലിന് 'ലോ ആന്‍ഡ് ഓര്‍ഡറും' എത്തും.
കൂടുതല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റുകളിലേക്കും പ്രേക്ഷകരിലേക്കും സിനിമ എത്തിക്കുന്നതിന്റെ ഭാഗമായാണ് റിലീസ് തിയതി നീട്ടിയതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മമ്മൂട്ടി-ദുല്‍ഖര്‍ ക്ലാഷ് ചലച്ചിത്രാസ്വാദകരെ അക്ഷരാര്‍ഥത്തില്‍ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
2004-ല്‍ പുറത്തിറങ്ങി പിന്നീട് കള്‍ട്ട് പദവി നേടിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ ഐക്കോണിക് കഥാപാത്രമായ കരിക്കാമുറി ഷണ്‍മുഖനായി മമ്മൂട്ടി ഈ രഞ്ജിത്ത് ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു. പ്രകാശ് വർമയും പുതുമുഖങ്ങളുമാണ് ഈ ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം കരിക്കാമുറി ഷണ്‍മുഖന്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോള്‍, അപ്പുറത്ത് മാറ്റുരയ്ക്കുന്നത് ദുല്‍ഖറിന്റെ, ഡാൻ ജോൺ എന്ന ഗാംബ്ലർ ആണ്. സിനിമകളില്‍ ഇതുവരെ ഒന്നിച്ചഭിനയിച്ചിട്ടില്ലാത്ത അച്ഛനും മകനും തമ്മിലുള്ള ബോക്‌സ് ഓഫീസ് പോരാട്ടത്തിനാണ് ഓണത്തിന് ശേഷം മോളിവുഡ് സാക്ഷ്യംവഹിക്കുക.