
കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ കോച്ച് ഇവാൻ വുക്കോമനോവിച്ചിനെക്കൊണ്ട് തോക്കെടുപ്പിച്ചും നിറയൊഴിപ്പിച്ചും കാണികളെ അമ്പരപ്പിച്ചുകൊണ്ട് വിനീത് ശ്രീനിവാസന്റെ 'കര'ത്തിന്റെ ട്രെയിലർ. സ്ഥിരം ശൈലി വിട്ട് അക്ഷരാർഥത്തിൽ തീപാറുന്ന ആക്ഷൻ രംഗങ്ങളുമായാണ് 'വർഷങ്ങൾക്കുശേഷ'മുള്ള വിനീതിന്റ വരവ്. 'തിര'യാണ് ഇതിനുമുമ്പ് വിനീത് സംവിധാനം ചെയ്ത ത്രില്ലർ.
ഉദ്വേഗമുണർത്തുന്ന രംഗങ്ങളും ദൃശ്യമികവുമാണ് ട്രെയിലറിനെ ശ്രദ്ധേയമാക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാനവേഷമാണ് 'ആശാൻ' എന്ന് മലയാളികൾ വിളിക്കുന്ന വുക്കോമനോവിച്ചിനുള്ളത്. വേറിട്ട രീതിയിലാണ് ഇത്തവണത്തെ യാത്രയെന്നതിന് വിനീത് മുന്നോട്ടുവയ്ക്കുന്ന അനേകം ഉദാഹരണങ്ങളിലൊന്നു മാത്രമാണ് ആശാൻ. വലുത് പലതും വരാനിരിക്കുന്നുവെന്നും ട്രെയിലർ സൂചന നല്കുന്നു.
തോക്കുമേന്തി നിൽക്കുന്ന നായകൻ നോബിൾ ബാബുവിന്റെ പോസ്റ്റർ തന്നെ വലിയൊരു ഞെട്ടിക്കലായിരുന്നു. ട്രെയിലറിലൂടെ അതിന്റെ ഡോസ് കൂടുതലുയർത്തി വിനീത്. സെപ്റ്റംബർ 25നാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് റിലീസ്.
‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് 'കരം' നിർമിക്കുന്നത്.. മെരിലാന്റ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്.
മെരിലാന്റ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലർ സിനിമയുമായി വീണ്ടും മലയാളത്തിലെ ഏറ്റവും പഴക്കം ചെന്ന ഈ നിർമാണക്കമ്പനി എത്തുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്.
ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ.ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിനിമയുടെ ഓവർസീസ് വിതരണ അവകാശം ഫാർസ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.