

ഉണ്ണി മുകുന്ദന്‍ ചിത്രമായ 'മാര്‍ക്കോ'യിലെ വില്ലന്‍ വേഷത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനായ താരം കബീര്‍ ദുഹാന്‍ സിങ് വീണ്ടുമൊരു മലയാളം മാസ് ആക്ഷന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ്. ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ 'കാട്ടാളന്‍'. ചിത്രം വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മിക്കുന്നത്.
നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിയേറ്റർ റിലീസിനു മുന്നോടിയായുള്ള പ്രത്യേക പ്രീമിയര്‍ ഷോ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നിരുന്നു. മുംബൈയില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ കബീര്‍ ദുഹാന്‍ സിങ്, പാര്‍ഥ് തിവാരി, രാജ് തിരുന്ദ്‌സു, ഹരിശങ്കര്‍ നാരായണന്‍ തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു.
ചിത്രത്തിന്റെ മേക്കിങ്ങിനെക്കുറിച്ചും മലയാള സിനിമയുടെ ബജറ്റ് മാനേജ്മെന്റിനെക്കുറിച്ചും കബീര്‍ ദുഹാന്‍ സിങ് വാചാലനായി:
'പരിമിതമായ ബജറ്റില്‍ പോലും ഉയര്‍ന്ന നിലവാരമുള്ള സിനിമകള്‍ എങ്ങനെ നിര്‍മിക്കാമെന്ന് മലയാള സിനിമ തെളിയിച്ചിട്ടുണ്ട്. 'കാട്ടാളന്‍' അതിനൊരു മികച്ച ഉദാഹരണമാണ്. ഞങ്ങള്‍ ചോരയും നീരുമൊഴുക്കിയാണ് സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഷൂട്ടിങ്ങിനിടയില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും പരിക്കുകള്‍ പറ്റിയിരുന്നു. ചിത്രത്തിലെ പ്രകടനങ്ങള്‍ ഞങ്ങളുടെയെല്ലാം കരിയറിലെ തന്നെ വേറിട്ട ഒന്നായിരിക്കും'-കബീര്‍ പറഞ്ഞു.
'കില്‍' എന്ന ചിത്രത്തിന് ശേഷം പാര്‍ഥ് തിവാരി വീണ്ടുമൊരു ആക്ഷന്‍ ചിത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും കാട്ടാളനുണ്ട്. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം ആനകളുമായുള്ള സാഹസിക ആക്ഷന്‍ രംഗങ്ങളാണെന്ന് നടന്‍ ഹരിശങ്കര്‍ നാരായണന്‍ കൂട്ടിച്ചേര്‍ത്തു. ജഗദീഷ്, ദുഷാര വിജയന്‍, അന്‍സണ്‍ പോള്‍, സിദ്ദിഖ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.