

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിസ്മയങ്ങളിലൊന്നായ 'ദൃശ്യം', മൂന്നാം ഭാഗത്തിലൂടെ വീണ്ടും ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം ഒടുവില്‍ എത്തിക്കഴിഞ്ഞു. ഏപ്രില്‍ രണ്ടിന് ജോര്‍ജുകുട്ടിയും കുടുംബവും ആഗോളതലത്തില്‍ തിയറ്ററുകളിലെത്തും. ഈസ്റ്ററും വിഷുവും ആഗോള ലക്ഷ്യമിട്ടുള്ള റിലീസ്, സിനിമാപ്രേമികള്‍ക്ക് വലിയ ആവേശമായി മാറി.
'വര്‍ഷങ്ങള്‍ കടന്നുപോയി, പക്ഷേ ഭൂതകാലം മാഞ്ഞില്ല...' എന്ന കുറിപ്പോടെ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചത്. നിമിഷനേരം കൊണ്ട് ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. 'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല' എന്ന ടാഗ് ലൈൻ തന്നെ ചിത്രത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ഒന്നും രണ്ടും ഭാഗങ്ങള്‍ നല്‍കിയ ആവേശം ഒട്ടും ചോരാതെ, മൂന്നാം ഭാഗവും പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുമെന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.
സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയതുപോലെ, മലയാളം പതിപ്പ് റിലീസ് ചെയ്ത് ആറുമാസത്തിനു ശേഷമായിരിക്കും ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പുറത്തിറങ്ങുക. കഥയുടെ സസ്‌പെന്‍സ് ചോര്‍ന്നുപോകാതിരിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ തയാറെടുപ്പുകളാണ് അണിയറയില്‍ നടക്കുന്നത്. 'പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ വേണം പ്രേക്ഷകര്‍ ദൃശ്യം 3 കാണാന്‍. വര്‍ഷങ്ങളായി ആളുകളെ സ്വാധീനിച്ച ഒരു കഥാപാത്രമാണ് ജോര്‍ജുകുട്ടി. ആ ഉത്തരവാദിത്തം ഈ ചിത്രത്തിനുമുണ്ട്...' - ജീത്തു ജോസഫ് പറഞ്ഞു.
ജോര്‍ജുകുട്ടിയായി മോഹന്‍ലാല്‍ വീണ്ടും സ്‌ക്രീനില്‍ നിറയുമ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ റാണിയായി മീനയും മക്കളായി അന്‍സിബ ഹസനും എസ്തര്‍ അനിലും തിരിച്ചെത്തുന്നു. ഇവര്‍ക്കൊപ്പം ആദ്യ രണ്ട് ഭാഗങ്ങളിലും അവിസ്മരണീയ പ്രകടനം കാഴ്ചവച്ച ആശാ ശരത്, സിദ്ദിഖ്, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലുണ്ടാകും.
ആ പഴയ കേസ് ഡയറി വീണ്ടും തുറക്കുമ്പോള്‍, ജോര്‍ജുകുട്ടി ഇത്തവണ എന്ത് മാന്ത്രികതയായിരിക്കും ഒളിപ്പിച്ചുവച്ചിരിക്കുന്നത്? പോലീസിനെ വെട്ടിച്ച് കുടുംബത്തെ സംരക്ഷിക്കാന്‍ അയാള്‍ക്ക് ഇനിയുമാകുമോ? എല്ലാ ചോദ്യങ്ങള്‍ക്കും ഏപ്രില്‍ രണ്ടിനു ഉത്തരം ലഭിക്കും.