

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയ ഫ്രാഞ്ചൈസികളിലൊന്നായ 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസില്‍ ചരിത്രം കുറിക്കുന്നു. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ 'ദൃശ്യം 3' റിലീസ് ചെയ്ത് വെറും 72 മണിക്കൂറുകള്‍ക്കുള്ളില്‍ ആഗോളതലത്തില്‍ 117.17 കോടി രൂപയാണ് സ്വന്തമാക്കിയത്. നിലവിലെ കളക്ഷന്‍ വേഗത നോക്കുമ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കും.
ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്‌നിലിന്റെ കണക്കുകള്‍ പ്രകാരമുള്ള കളക്ഷന്‍:ആഗോള ഗ്രോസ് കളക്ഷന്‍ 117.17 കോടി,ഇന്ത്യന്‍ ഗ്രോസ് കളക്ഷന്‍ 47.17 കോടി,ഓവര്‍സീസ് (വിദേശ) ഗ്രോസ് 70 കോടി,ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 40.60 കോടി
മെയ് 21-ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ രണ്ടാം ദിവസം നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും മൂന്നാം ദിവസമായ ശനിയാഴ്ചയോടെ കളക്ഷന്‍ വീണ്ടും ഉയരുകയായിരുന്നു. ആദ്യ ദിനം- 18.37 കോടി ഗ്രോസ് (5,506 ഷോ, 51.3% തിയറ്റര്‍ ഒക്യുപന്‍സി),രണ്ടാം ദിനം- 12.81 കോടി ഗ്രോസ് (44.5% തിയറ്റര്‍ ഒക്യുപന്‍സി),മൂന്നാംദിനം- 16.00 കോടി ഗ്രോസ് (5,185 ഷോകള്‍, 50.2 തിയറ്റര്‍ ഒക്യുപന്‍സി).
മോഹൻലാലിന്റെ ആഗോള മാര്‍ക്കറ്റിലെ ജനപ്രീതി അടിവരയിടുന്ന പ്രകടനമാണ് വിദേശ രാജ്യങ്ങളില്‍ ദൃശ്യം 3 കാഴ്ചവയ്ക്കുന്നത്. ചിത്രത്തിന്റെ മൊത്തം വരുമാനത്തിന്റെ 60 ശതമാനത്തോളവും (70 കോടി രൂപ) വിദേശ മാര്‍ക്കറ്റുകളില്‍ നിന്നാണു ലഭ്യമായിട്ടുള്ളത്. ആദ്യ രണ്ടു ഭാഗങ്ങള്‍ പോലെ; മൂന്നാം ഭാഗത്തെയും ലാലേട്ടന്‍ ആരാധകര്‍ മാത്രമല്ല, ചലച്ചിത്രപ്രേമികളും ഇരുകൈയും നീട്ടിയാണു സ്വീകരിച്ചിരിക്കുന്നത്. സിദ്ദിഖിന്റെ 'പ്രഭാകര്‍' എന്ന കഥാപാത്രത്തിന് ജീത്തു ജോസഫ് നല്‍കിയ പുതിയ ഭാവം ചിത്രത്തിന്റെ വലിയ പോസിറ്റീവായി വിലയിരുത്തപ്പെടുന്നു.
വരുണിന്റെ കൊലപാതകവും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും മാനസികാവസ്ഥയെ എങ്ങനെ ബാധിച്ചു എന്നാണ് മൂന്നാം ഭാഗം ചര്‍ച്ച ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, സിദ്ദിഖ്, മുരളി ഗോപി, ആശാ ശരത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.