

നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' കേരള ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിച്ചു. ചിത്രം കേരളത്തിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടുന്ന ഇൻഡസ്ട്രി ഹിറ്റായി മാറി. 'വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്' സ്ഥാപിച്ച റെക്കോഡ് മറികടന്നാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഒന്നാമതെത്തിയത്.
ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം കേരളത്തിൽ നിന്ന് മാത്രം 130 കോടിയിലധികം രൂപയാണ് ചിത്രം ഇതുവരെ നേടിയിട്ടുള്ളത്. ഈ വർഷം തന്നെ 'ലോക: ചാപ്റ്റർ 1: ചന്ദ്ര'യുടെ കളക്ഷൻ (126 കോടിയോളം) മറികടന്ന് 'വാഴ 2' സ്വന്തമാക്കിയ റെക്കോർഡാണ് തൊട്ടടുത്ത മാസങ്ങളിൽ തന്നെ 'ബെത്ലഹേം കുടുംബ യൂണിറ്റ്' തിരുത്തിയെഴുതിയത്.
ആഗോള ബോക്സ് ഓഫീസിലും ചിത്രം വൻ മുന്നേറ്റമാണു നടത്തുന്നത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം ആഗോളതലത്തിൽ 288 കോടിയോളം രൂപ ചിത്രം നേടിയിട്ടുണ്ട്. ഏകദേശം 130.25 കോടി രൂപ വിദേശ മാർക്കറ്റുകളിൽനിന്നു മാത്രം ചിത്രം നേടിയെന്നതും ശ്രദ്ധേയമാണ്.
വ്യത്യസ്ത പ്രായക്കാർ തമ്മിലുള്ള പ്രണയത്തിന്റെ പശ്ചാത്തലത്തിലാണു ചിത്രം ഒരുക്കിയത്. ഗിരീഷ് എ.ഡി ചിത്രങ്ങളുടെ തനത് നർമമുഹൂർത്തങ്ങളും നിവിൻ-മമിത ജോഡിയുടെ പ്രകടനവും പ്രേക്ഷകർ ഏറ്റെടുത്തതോടെ തിയേറ്ററുകളിൽ വലിയ തരംഗമാണ് സൃഷ്ടിക്കപ്പെട്ടത്.
സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, റോഷന്, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, ശ്യാം മോഹന്‍,മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലിഷ് പോത്തന്, ശ്യാം പുഷ്കരന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.
അതേസമയം, നിവിൻ പോളി തന്റെ 51-ാമത് ചിത്രത്തിന്റെ തിരക്കുകളിലാണ്. നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്' നേടിയ വമ്പൻ വിജയം അണിയറപ്രവർത്തകർ ആഘോഷിച്ചിരുന്നു. പ്രശസ്ത തമിഴ് സംവിധായകൻ റാം സംവിധാനം ചെയ്യുന്ന നിവിന്റെ 'ഏഴ് കടൽ ഏഴ് മലൈ' ഒക്ടോബർ ഒന്നിന് തിയേറ്ററുകളിലെത്തും.