

'സു ഫ്രം സോ' 2025ല്‍ ഇന്ത്യയില്‍ മാത്രമല്ല, ലോക ബോക്‌സ്ഓഫീസിലും തരംഗം സൃഷ്ടിച്ച സിനിമയാണ്. കെജിഎഫ്, കാന്താര എന്നീ ബിഗ് ബജറ്റ് ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ പുറത്തുവന്ന അതേ കന്നഡയില്‍നിന്നുള്ള സു ഫ്രം സോ എന്ന ചെറിയ ചിത്രത്തിന്റെ നേട്ടം ആരെയും അതിശയിപ്പിക്കുന്നതാണ്. ഒരു ഗ്രാമത്തില്‍ നടക്കുന്ന ഗോസ്റ്റ് ത്രില്ലര്‍ ചിത്രം കന്നഡദേശം കടന്ന് ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായി മാറുകയും ചലച്ചിത്രവ്യവസായ രംഗത്ത് പുതിയ രീതികള്‍ പരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
രാജ് ബി. ഷെട്ടി പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് ജെ.പി. തുമിനാട് ആണ്. തുമിനാടും ചിത്രത്തിന്റെ കേന്ദ്രകഥാപാത്രങ്ങളിലൊരാളാണ്. ചിത്രത്തിന്റെ വിജയത്തില്‍ അണിയറപ്രവര്‍ത്തകര്‍ വലിയ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
96 കോടിയാണ് ചിത്രം കര്‍ണാടകയില്‍നിന്നു മാത്രം നേടിയത്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍നിന്ന് 12 കോടിയും വിദേശത്തുനിന്ന് 16 കോടിയും ചിത്രം കരസ്ഥമാക്കി. നാലുകോടി മുടക്കി നിർമിച്ച ചിത്രം ആകെ നേടിയത് 124 കോടിയാണ്. ഋഷഭ് ഷെട്ടിയുടെ കാന്താര, സു ഫ്രം സോ എന്നീ ചിത്രങ്ങള്‍ കന്നഡസിനിമയ്ക്ക് ആഗോളജനപ്രീതി നേടിക്കൊടുത്ത ചിത്രമാണ്. ചിത്രം ചെറുതോ വലുതോ ആകട്ടെ, പ്രേക്ഷകസ്വീകാര്യതയാണ് അതിനെ വിജയമാക്കുന്നതെന്ന് സു ഫ്രം സോ തെളിയിച്ചു.
ജൂലായ് 25ന് ആയിരുന്നു സിനിമ റിലീസ് ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത്. ഷാനില്‍ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരകേരെ, രാജ് ബി. ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടത്.