വൈകാരികതയുടെ ചിലന്തിവലകളിൽ പീറ്റർ, ആഴമേറിയ 'സ്‌പൈഡര്‍ മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'

'സ്‌പൈഡര്‍ മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യിൽ നിന്ന്
'സ്‌പൈഡര്‍ മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യിൽ നിന്ന്ഫോട്ടോകടപ്പാട്-ഐഎംഡിബി
Published on

പീറ്റര്‍ പാര്‍ക്കറുടെ വൈകാരികമായ ജീവിതപോരാട്ടങ്ങളും മാനസിക സംഘര്‍ഷങ്ങളും മികച്ച രീതിയില്‍ ദൃശ്യവത്കരിച്ച 'സ്‌പൈഡര്‍ മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' എംസിയു നിരയിലെ ഏറ്റവും ആഴമേറിയ സ്‌പൈഡര്‍ മാന്‍ ചിത്രങ്ങളിലൊന്നായി മാറുന്നു. ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമാണ് ഇന്ത്യയില്‍നിന്നു ലഭിക്കുന്നത്.

Must Read
എത്രകാലം കൂടി സ്പൈഡര്‍മാനായി തുടരും? മനസുതുറന്ന് ടോം ഹോളണ്ട്
'സ്‌പൈഡര്‍ മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യിൽ നിന്ന്

നോ വേ ഹോം ചിത്രത്തിലെ സംഭവങ്ങള്‍ക്കുശേഷം, നെഡും എംജെയും ഉള്‍പ്പെടെയുള്ള പ്രിയപ്പെട്ടവര്‍ തന്നെയൊരു അപരിചിതനായി മറന്നുപോയതിന്റെ വേദനയിലാണ് പീറ്റര്‍ പാര്‍ക്കര്‍ (ടോം ഹോളണ്ട്). ക്രിമിനലുകളെ അടിച്ചമര്‍ത്തുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച്, ആരുമായും വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാതെ, തികച്ചും ഒറ്റപ്പെട്ടൊരു ജീവിതമാണ് പീറ്റര്‍ നയിക്കുന്നത്. എങ്കിലും തന്റെ പ്രിയപ്പെട്ടവരെ സോഷ്യല്‍ മീഡിയയിലൂടെ ദൂരെനിന്നു നോക്കിക്കാണാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്.

ടോം ഹോളണ്ട് അവതരിപ്പിച്ച പീറ്റര്‍ പാര്‍ക്കറുടെ ആന്തരിക മാനസികാവസ്ഥയെ ഏറ്റവും കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രമാണിത്. മുന്‍ ചിത്രങ്ങളിലെപ്പോലെ സാങ്കേതിക സഹായങ്ങളുമായി അയണ്‍ മാനോ, വൈകാരിക പിന്തുണ നല്‍കാന്‍ മേയ് ആന്റയോ കൂട്ടിനില്ലാത്ത, കടുത്ത സാമ്പത്തിക ബാധ്യതകളും ആഴത്തിലുള്ള ഏകാന്തതയും അനുഭവിക്കുന്ന പീറ്ററുടെ യഥാര്‍ഥ ജീവിതമാണ് ചിത്രം കാണിച്ചുതരുന്നത്.

സാഡി സിങ്ക് അവതരിപ്പിക്കുന്ന ജീന്‍ ഗ്രേ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയും പീറ്ററുടെ സ്വന്തം മനസിനുള്ളിലെ കറുത്ത നിഴലുകളിലൂടെയും സിനിമ മുന്നോട്ടുപോകുന്നു. എംജെക്ക് തന്നോടുള്ള സ്‌നേഹം തിരിച്ചുകിട്ടിയെന്ന് പീറ്ററെ വ്യാജമായി വിശ്വസിപ്പിച്ച് തകര്‍ക്കുന്ന തരത്തിലുള്ള മാനസികമായ അക്രമങ്ങളാണ് ജീന്‍ ഗ്രേ നടത്തുന്നത്. ഇതിനൊപ്പം സ്വന്തം മനുഷ്യത്വവും സ്‌പൈഡറിന്റെ ഡിഎന്‍എയും തമ്മിലുള്ള പീറ്ററുടെ പോരാട്ടവും കാണാം.

എംസിയു ചിത്രങ്ങളില്‍ സാധാരണ കാണാറുള്ള അനാവശ്യ തമാശകളും കാമിയോ റോളുകളും തിരുകിക്കയറ്റാതെ, കഥാപാത്രങ്ങളുടെ വൈകാരികതയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യവും ഭാരവും നല്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഫ്രാങ്ക് കാസില്‍ (ദി പണിഷര്‍), ബ്രൂസ് ബാനര്‍ (ദി ഹള്‍ക്ക്) എന്നീ മറ്റ് കഥാപാത്രങ്ങള്‍ക്കും ഉചിതമായ പ്രാധാന്യം നല്കിയിരിക്കുന്നു.

ടോംഹോളണ്ടിന്റെ സ്പൈഡർമാനും ജോൺ ബെർന്താലിന്റെ ദ് പണിഷറും 'സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യിൽ
ടോംഹോളണ്ടിന്റെ സ്പൈഡർമാനും ജോൺ ബെർന്താലിന്റെ ദ് പണിഷറും 'സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യിൽഫോട്ടോകടപ്പാട്-ഐഎംഡിബി

ദൃശ്യമികവിലും ചിത്രം മികച്ചുനില്‍ക്കുന്നു. മഴ പെയ്യുന്ന രാത്രികളും നഗരത്തിന്റെ പശ്ചാത്തലവും കൃത്യമായ വൈകാരിക പശ്ചാത്തലമൊരുക്കാന്‍ സഹായിക്കുന്നു. കേവലം ശക്തിയോ ഉത്തരവാദിത്തമോ മാത്രമല്ല, സഹാനുഭൂതിയും ആത്മാനുകമ്പയുമാണ് പീറ്റര്‍ പാര്‍ക്കറെ യഥാര്‍ഥ സൂപ്പര്‍ഹീറോ ആക്കുന്നതെന്നു ചിത്രം വ്യക്തമാക്കുന്നു.

Pappappa
pappappa.com