

ഹോളിവുഡിനെ സംബന്ധിച്ചിടത്തോളം 2025നവംബർ ബോക്സ് ഓഫീസിലെ വസന്തകാലമായിരുന്നു. സംഗീത സാന്ദ്രമായ ബ്ലോക്ക്ബസ്റ്ററുകളും സയൻസ്ഫിക്ഷൻ സാഹസികതകളും ആനിമേറ്റഡ് വിസ്മയങ്ങളും നിറഞ്ഞ മാസം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിച്ചു. വമ്പൻ വിജയങ്ങൾക്കിടയിലും ചില വമ്പൻ പ്രതീക്ഷകൾ തകർന്നടിയുന്നതിനും നവംബർ സാക്ഷിയായി. പ്രധാന റിലീസുകളുടെ വിശദമായ അവലോകനം വായിക്കാം.
ചിരിയും ചിന്തയുമായി 'സൂട്ടോപ്പിയ 2'
ആഗോളതലത്തിൽ ഒരുബില്യൺ ഡോളർ വാരിക്കൂട്ടിയ ആദ്യ ഭാഗത്തിന്റെ പിൻഗാമിയായി എത്തിയ 'സൂട്ടോപ്പിയ2' ഡിസ്നിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായി. ജൂഡി ഹോപ്സും നിക്ക് വൈൽഡും ചേർന്ന് നടത്തുന്ന അന്വേഷണങ്ങൾ ഇത്തവണയും പ്രേക്ഷകരെ ആവേശത്തിലാക്കി. ഒരു നിഗൂഢ ഉരഗത്തെക്കുറിച്ചുള്ള അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന കോമഡിയും അതോടൊപ്പം സമൂഹത്തിലെ മുൻവിധികളെക്കുറിച്ചുള്ള ഗൗരവമായ സന്ദേശങ്ങളും ചിത്രം പങ്കുവെക്കുന്നു. ആനിമേഷൻ മികവ് പുലർത്തിയെങ്കിലും, ഇതൊരു സിനിമാഅനുഭവത്തേക്കാൾ ഡിസ്നി പ്ലസ് ഷോ പോലെ തോന്നിക്കുന്നു എന്ന വിമർശനം ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
മാന്ത്രിക ലോകത്തെ വിസ്മയമായി 'വിക്കഡ്: ഫോർ ഗുഡ്'
ജോൺ എം.ചുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'വിക്കഡ്' പരമ്പരയിലെ രണ്ടാം ഭാഗം ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് കുറിച്ചത്. ആഗോളതലത്തിൽ 397മില്യൺ ഡോളറിലധികം (ഏകദേശം 33,000 കോടി രൂപ) വാരിക്കൂട്ടിയ ചിത്രം എൽഫാബയുടെയും ഗ്ലിൻഡയുടെയും സൗഹൃദത്തിന്റെ ആഴങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സിന്തിയ എറിവോയും അരിയാന ഗ്രാൻഡെയും തങ്ങളുടെ വേഷങ്ങൾ അവിസ്മരണീയമാക്കി.
എങ്കിലും, നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഒറ്റ സിനിമയായി തീർക്കേണ്ടിയിരുന്ന പ്രമേയത്തെ രണ്ട് ഭാഗങ്ങളായി വലിച്ചുനീട്ടിയത് കല്ലുകടിയായെന്ന് ചിലർ പറയുന്നു. 1939-ലെ ക്ലാസിക്കുമായി കഥയെ ബന്ധിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ പലയിടത്തും ചിത്രം വലിച്ചു നീട്ടപ്പെട്ട ഫില്ലർ പോലെ അനുഭവപ്പെടുന്നതായും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും ആരാധകരുടെ പിന്തുണ ചിത്രത്തിന് തുണയായി മാറി.
പരീക്ഷണമായി 'പ്രെഡേറ്റർ: ബാഡ്‌ലാൻഡ്‌സ്'
നവംബർ മാസത്തെ ഏറ്റവും ധീരമായ പരീക്ഷണമായിരുന്നു ഏഴാമത്തെ പ്രെഡേറ്റർ ചിത്രം. പരമ്പരയുടെ ചരിത്രത്തിലാദ്യമായി ഒരു പ്രെഡേറ്ററെ നായകസ്ഥാനത്ത് അവതരിപ്പിച്ച ചിത്രം ലോകമെമ്പാടും 175.2മില്യൺ ഡോളർ നേടി വൻ വിജയമായി. എല്ലെഫാനിങ് അവതരിപ്പിച്ച ആൻഡ്രോയിഡ് കഥാപാത്രവും നാടുകടത്തപ്പെട്ട യുവ പ്രെഡേറ്ററും തമ്മിലുള്ള സഖ്യം പുതുമയുള്ളതായി.
മുൻ ചിത്രങ്ങളിലെ ചോരയും ഭയവും പ്രതീക്ഷിച്ച് എത്തിയവരെ ചിത്രം നിരാശപ്പെടുത്തിയേക്കാം. കുട്ടികളെ ആകർഷിക്കാനായി ഡിസ്നി അമിതമായി നർമ്മംകലർത്താൻ ശ്രമിച്ചു എന്ന പരാതിയും ഉയരുന്നുണ്ട്. എങ്കിലും ഇതൊരു 'സയൻസ്ഫിക്ഷൻ ആക്ഷൻ ത്രില്ലർ' എന്ന നിലയിൽ മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്.
നിരാശപ്പെടുത്തി'ദി റണ്ണിങ് മാൻ'
നവംബറിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് എഡ്ഗർ റൈറ്റ് സംവിധാനം ചെയ്ത 'ദി റണ്ണിങ് മാൻ' എന്ന ചിത്രത്തിനാണ്. 110മില്യൺ ഡോളർ മുടക്കി നിർമ്മിച്ച ചിത്രം ആഗോളതലത്തിൽ വെറും 28.2മില്യൺ ഡോളർ മാത്രമാണ് നേടിയത്. ഗ്ലെൻ പവലിന്റെ ഗംഭീര പ്രകടനം മാറ്റിനിർത്തിയാൽ, നീണ്ടുപോയ വിവരണങ്ങളും ലക്ഷ്യം തെറ്റിയ ആക്ഷേപഹാസ്യവും ചിത്രത്തിന് വിനയായി. സ്റ്റീഫൻ കിങ്ങിന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രേക്ഷകരുമായി സംവദിക്കുന്നതിൽ പരാജയപ്പെട്ടു.
പക്ഷേ 'ദി റണ്ണിങ് മാൻ' പരാജയപ്പെട്ടപ്പോൾ 'നൗ യു സീ മി: നൗ യു ഡോണ്ട്' എന്ന ചിത്രം നിശബ്ദ വിജയമായി മാറി. ആഭ്യന്തരമായി 21.3മില്യൺ ഡോളർ നേടി ഇത് ഒന്നാം സ്ഥാനത്തെത്തി. റാമിമാലെക്, റസ്സൽ ക്രോ എന്നിവർ അഭിനയിച്ച 'ന്യൂറംബർഗ്' എന്ന ചിത്രവും ശ്രദ്ധേയമായ സാന്നിധ്യമായി.
കുടുംബ പ്രേക്ഷകരുടെ വിജയമാണ് 2025നവംബറിൽ കണ്ടത്. 'R' റേറ്റഡ്(17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവരുടെ മേൽനോട്ടം ആവശ്യമായവ) സിനിമകളേക്കാൾ 'PG-13'(13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അനുയോജ്യമല്ലാത്തവ), 'PG'(മാതാപിതാക്കളുടെ വിവേചനാധികാരം ആവശ്യമുള്ളവ) സിനിമകൾ ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കി. തുടർച്ചകൾക്കും (Sequels) ഫ്രാഞ്ചൈസികൾക്കും തന്നെയാണ് ഇപ്പോഴും ഹോളിവുഡിൽ മേൽക്കൈ എന്ന് 'സൂട്ടോപ്പിയ2', 'വിക്കഡ്' എന്നിവയുടെ വിജയം തെളിയിക്കുന്നു.