

ഓസ്കര് പോരാട്ടം മുറുകുമ്പോള്‍ ലോകസിനിമയുടെ ശ്രദ്ധാകേന്ദ്രങ്ങളിൽ ഇന്ത്യന്‍ വംശജയായ സംവിധായികയും. ഡോക്യുമെന്ററി വിഭാഗത്തില്‍ രണ്ടു നാമനിര്‍ദേശങ്ങള്‍ സ്വന്തമാക്കിയാണ് ഗീത ഗാന്ധ്ഭിർ ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡുകളില്‍ വിസ്മയമാകുന്നത്. ലോകം മുഴുവന്‍ ഓസ്കര് നാമനിർദേശത്തിനായി കാത്തിരുന്നപ്പോള്‍, ആകാംക്ഷയുടെയും സമ്മര്‍ദത്തിന്റെയും മുള്‍മുനയിലായിരുന്ന ഗീത ഗാന്ധ്ഭിർ ആ നിമിഷം അറിഞ്ഞതേയില്ല.
'എന്നെ ആരും കുറ്റപ്പെടുത്തരുത്, ഞാന്‍ ആ സമയത്ത് നല്ല ഉറക്കത്തിലായിരുന്നു. തലേദിവസം രാത്രി ഒട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ മൂന്നുവരെ മേല്ക്കൂരയിലേക്കുനോക്കി കിടക്കുകയായിരുന്നു. ഒടുവില്‍, പ്രഖ്യാപനസമയത്ത് ഞാന്‍ ബോധമില്ലാതെ ഉറങ്ങിപ്പോയി...'-ഗീത റോയിട്ടേഴ്സിനോട് പറഞ്ഞു.
ഗീത സംവിധാനം ചെയ്ത രണ്ട് വ്യത്യസ്ത ചിത്രങ്ങളാണ് ഇത്തവണ പുരസ്കാരത്തിനായി മത്സരിക്കുന്നത്. ദി പെർഫെക്ട് നെയിബർ, ദി ഡെവിൾ ഈസ് ബിസി എന്നിവയാണു മത്സരത്തിനുള്ളത്. 1970ല്‍ ബോസ്റ്റണിലാണ് ഗീത ജനിച്ചത്. 1960കളില്‍ ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ എന്‍ജിനീയറായ ശരത് ഗാന്ധ്ഭിറിന്റെയും ലളിതയുടെയും മകള്‍. ഹാവാര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ പ്രശസ്ത സംവിധായകന് സ്പൈക്ക് ലീയെ പരിചയപ്പെട്ടതാണ് ഗീതയുടെ സിനിമാജീവിതത്തില്‍ വഴിത്തിരിവായത്. എഡിറ്റര്‍ ആയാണ് ഗീതയുടെ ചലച്ചിത്രയാത്ര ആരംഭിക്കുന്നത്. നോണ്‍ഫിക്ഷന്‍ പ്രോഗ്രാമിങ്ങിലെ മികച്ച എഡിറ്റിംഗിന് രണ്ട് തവണ എമ്മി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
അമേരിക്കയിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സാമൂഹിക പ്രശ്നങ്ങളും അങ്ങേയറ്റം സത്യസന്ധമായി അവതരിപ്പിക്കുന്നു എന്നതാണ് ഗീതയുടെ ഡോക്യുമെന്റിറികളുടെ പ്രത്യേകത. വംശീയതയും സ്ത്രീകളുടെ അവകാശങ്ങളും പ്രമേയമാകുന്ന ചിത്രങ്ങള്‍ ഓസ്കാര്‍ വേദിയില്‍ സുവര്‍ണനേട്ടം കരസ്ഥമാക്കുമെന്നാണ് പ്രതീക്ഷ.