
'ഭാര്യയായി കന്യകയെ അന്വേഷിക്കരുത്. നല്ല പെരുമാറ്റമുള്ള സ്ത്രീയെ നേടുക. കന്യകാത്വം ഒരു രാത്രി കൊണ്ട് അവസാനിക്കും, പക്ഷേ പെരുമാറ്റം എന്നെന്നേക്കുമായി നിലനില്‍ക്കും' എന്ന് പ്രിയങ്ക ചോപ്ര ജോനാസ് പറഞ്ഞതായുള്ള സംഭാഷണശകലം സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നിരുന്നു. സംഭവം വൈറലായതിനെത്തുടര്‍ന്ന് താരത്തിനെതിരേ നിരവധിപ്പേര്‍ രംഗത്തെത്തി. ഒടുവിൽ വിശദീകരണവുമായി പ്രിയങ്ക ചോപ്ര തന്നെ രംഗത്തുവന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. അതു തന്റെ അഭിപ്രായമല്ലെന്നും ഓണ്‍ലൈനില്‍ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും ആരാധകരോട് പ്രിയങ്ക അഭ്യര്‍ഥിച്ചു.
'ഇത് ഞാനല്ല, എന്റെ ഉദ്ധരണിയോ എന്റെ ശബ്ദമോ അല്ല. ഓണ്‍ലൈനില്‍ ആണെന്നതുകൊണ്ട് മാത്രം അത് സത്യമാകില്ല. വ്യാജ ഉള്ളടക്കം സൃഷ്ടിക്കുന്നത് ഇപ്പോള്‍ വൈറലാകാനുള്ള എളുപ്പ മാര്‍ഗമാണ്. ഈ അവകാശവാദവുമായി ബന്ധിപ്പിച്ചിട്ടുള്ള ലിങ്കുകളോ ഉറവിടങ്ങളോ ഒന്നും തന്നെ യഥാര്‍ഥമോ വിശ്വസനീയമോ അല്ല. അതുപോലെ തന്നെയാണ് ഓണ്‍ലൈനില്‍ ഉള്ള മറ്റ് പലതും. അത്തരം ഉള്ളടക്കം പരിശോധിക്കാന്‍ ഒരു മിനിറ്റ് എടുക്കുക, നിങ്ങള്‍ സ്‌ക്രോള്‍ ചെയ്യുന്നതെല്ലാം വിശ്വസിക്കരുത്. ഓണ്‍ലൈനില്‍ സുരക്ഷിതരായിരിക്കുക.'- പ്രിയങ്ക പറഞ്ഞു.
ഇഡ്രിസ് എല്‍ബയും ജോണ്‍ സീനയും ഒന്നിക്കുന്ന 'ഹെഡ്സ് ഓഫ് സ്റ്റേറ്റ്' എന്ന ചിത്രത്തിന്റെ റിലീസിനൊരുങ്ങുന്നതിനിടെയാണ് പ്രിയങ്ക ചോപ്ര വിവാദത്തിൽപെട്ടത്. മഹേഷ് ബാബുവിനൊപ്പം എസ്.എസ്. രാജമൗലിയുടെ എസ്എസ്എംബി29 , ദി ബ്ലഫ് , സിറ്റാഡല്‍ സീസണ്‍ 2 എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍.