

ഇന്ത്യൻ ചലച്ചിത്രലോകത്ത് ചരിത്രം കുറിച്ച രൺവീർ സിങ് ചിത്രം 'ധുരന്ധർ' ജപ്പാനിലെ തിയേറ്ററുകളിലേക്ക്. ജൂലായ് 10-നാണ് ചിത്രം ജപ്പാനിൽ റിലീസ് ചെയ്യുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ചിത്രത്തിന്റെ ജാപ്പനീസ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഇക്കാര്യം സ്ഥിരീകരിച്ചു. 2025 ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രം ആഗോളതലത്തിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒന്നാം ഭാഗം ഇതുവരെ നേടിയത് ഏകദേശം 1,307.35 കോടി രൂപയാണ്.
നോർത്ത് അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹിന്ദി ചിത്രമായി ധുരന്ധർ മാറി. ഓസ്ട്രേലിയ, കാനഡ, യുകെ എന്നിവിടങ്ങളിലും റെക്കോർഡ് പ്രകടനമാണ് ചിത്രം കാഴ്ചവച്ചത്. രൺവീർ സിങ്ങിനൊപ്പം സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പാകിസ്ഥാനിലെ അധോലോക ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്ന ഒരു ഇന്ത്യൻ രഹസ്യന്വേഷണ ഏജന്റിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ധുരന്ധർ: ദ് റിവഞ്ച്' കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. വെറും 11 ദിവസത്തിനുള്ളിൽ ഒന്നാം ഭാഗത്തിന്റെ ലൈഫ് ടൈം കളക്ഷൻ മറികടക്കാൻ രണ്ടാം ഭാഗത്തിനു സാധിച്ചു. നിലവിൽ 3,000 കോടി ക്ലബ്ബിൽ ഇടംപിടിച്ച ധുരന്ധർ 2, ബാഹുബലി, പുഷ്പ തുടങ്ങിയ വമ്പൻ ചിത്രങ്ങളെ പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയായി മാറി. ഇന്ത്യയിൽനിന്ന് മാത്രം ഇതിനോടകം 1,132.94 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു. ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് രൺവീർ-ആദിത്യ മാജിക്.