

അവിശ്വസനീയമായ സംഭവങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, വെള്ളിത്തിരയില്‍ ചരിത്രമെഴുതാന്‍ അവര്‍ എത്തുന്നു! ഭീകരരാഷ്ട്രമായ പാകിസ്ഥാന്റെ തീവ്രവാദ ഭീഷണികളെ ചെറുക്കുകയാണ് അവരുടെ ലക്ഷ്യം. രണ്‍വീര്‍ സിങ്, ആര്‍. മാധവന്‍, സാറാ അര്‍ജുന്‍, അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ബോളിവുഡ് ദേശസ്‌നേഹ സിനിമ 'ധുരന്ധര്‍' ഡിസംബര്‍ 5-ന് തിയറ്ററുകളില്‍ എത്തും.
ഇതിനിടെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് വാര്‍ത്തകൾ സൃഷ്ടിക്കുകയാണ്. 'ധുരന്ധറി'ന്റെ ഒരു ടിക്കറ്റിന് 2,020 രൂപയാണ് വില! മുംബൈയിലെ നിരക്കാണിത്. മെയ്‌സണ്‍ ഇനോക്‌സ്: ജിയോ വേള്‍ഡ് പ്ലാസ, മുംബൈയിലെ ബികെസി എന്നിവിടങ്ങളില്‍ 2,020 രൂപയാണ് നിരക്ക്. ഓണ്‍ലൈന്‍ മൂവി ടിക്കറ്റ് ബുക്കിങ് പോര്‍ട്ടലിലെ വിവരങ്ങളനുസരിച്ചാണ് ചിത്രത്തിന്റെ മുന്‍കൂര്‍ ബുക്കിങ് നിരക്കുകൾ ബോളിവുഡ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടിക്കറ്റിന്റെ മാത്രം വിലയാണിത്. ഇതില്‍ ഭക്ഷണവും പാനീയങ്ങളും ഉള്‍പ്പെടുന്നില്ല.
അതേസമയം, അശോകചക്ര പുരസ്‌കാര സമ്മാനിതനായ അന്തരിച്ച മേജര്‍ മോഹിത് ശര്‍മയുടെ മാതാപിതാക്കള്‍ ധുരന്ധര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വീരമൃത്യു വരിച്ച ധീരദേശാഭിമാനിയുടെ ജീവിതം വാണിജ്യപരമായി ചൂഷണം ചെയ്യാനോ സാങ്കല്പികമാക്കാനോ, വളച്ചൊടിക്കാനോ, ചിത്രീകരിക്കാനോ കഴിയില്ല. കുടുംബത്തിന്റെ അറിവോ, സമ്മതമോ ഇല്ലാതെയാണ് ചിത്രം പുറത്തിറങ്ങുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
രണ്‍വീറിന്റെ കഥാപാത്രവും മേജര്‍ മോഹിത് ശര്‍മയും തമ്മില്‍ സമാനതകളുണ്ടായിരുന്നു. എന്നാൽ, മേജര്‍ മോഹിത് ശര്‍മയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതല്ല ചിത്രമെന്ന് സംവിധായകന്‍ ആദിത്യ ധര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു. 'ധുരന്ധര്‍' ഡിസംബര്‍ അഞ്ചിനുതന്നെ റിലീസ് ചെയ്യുമെന്നാണ് അണിയറക്കാരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.