മലയാളികളുടെ പ്രിയപ്പെട്ട 'ബാഹുബലി' താരം പ്രഭാസ് വീണ്ടും വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുകയാണ്. മോശം റിപ്പോർട്ടുകളാണ് ഉയരുന്നതെങ്കിലും ഹൊറര്‍-ഫാന്റസി പശ്ചാത്തലത്തില്‍ ഒരുങ്ങിയ 'ദി രാജാ സാബ്' ആഗോള ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ആദ്യ ദിനം തന്നെ 100 കോടി പിന്നിട്ട ചിത്രം, ഇന്ത്യന്‍ ബോക്‌സ് ഓഫീസിലും നൂറ് കോടി എന്ന നാഴികക്കല്ലിന് തൊട്ടരികിലെത്തി നില്‍ക്കുന്നു.
റിലീസ് ചെയ്ത ആദ്യദിനം തന്നെ ലോകമെമ്പാടുനിന്നും 112 കോടി രൂപ സ്വന്തമാക്കി. ഒരു ഹൊറര്‍-ഫാന്റസി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് എന്ന റെക്കോര്‍ഡും രാജാ സാബിനാണ്. ഇന്ത്യയില്‍ മാത്രം ആദ്യ ദിനം 53.75 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.
ആദ്യ ദിനത്തിലെ വന്‍ തരംഗത്തിന് ശേഷം രണ്ടാം ദിനത്തില്‍ കളക്ഷനില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച ഏകദേശം 27.85 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. എങ്കിലും, തെലുങ്ക് പതിപ്പിന് രാത്രി ഷോകളില്‍ 51.25 ശതമാനം വരെ ഒക്യുപ്പന്‍സി ലഭിക്കുന്നത് വരും ദിവസങ്ങളില്‍ ചിത്രം കരുത്ത് വീണ്ടെടുക്കും എന്നതിന്റെ സൂചനയാണ്. തമിഴ്, ഹിന്ദി പതിപ്പുകളും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.
മാരുതി സംവിധാനം ചെയ്ത ഈ ചിത്രം ഒരു കൊട്ടാരവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുമാണ് പ്രമേയമാക്കുന്നത്. പ്രഭാസിനൊപ്പം സഞ്ജയ് ദത്ത്, ബൊമ്മന്‍ ഇറാനി, മാളവിക മോഹനന്‍, നിധി അഗര്‍വാള്‍ തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നു. ചിത്രത്തിന്റെ ക്രെഡിറ്റ്സിലാണ് ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിക്കൊണ്ട് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. 'ദ് രാജാ സാബ് 2: സര്‍ക്കസ് 1935' എന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്. മാരുതി തന്നെയായിരിക്കും രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്.