'രാക്ക' ഫസ്റ്റ്ലുക്ക് പോസ്റ്റർ അറേഞ്ച്ഡ്
Telugu

'രാക്ക അവതാർ പോലെ'യെന്ന് സിബി ചക്രവർത്തി;ചർച്ചയായി ആറ്റ്ലിയുടെ ശിഷ്യന്റെ വാക്കുകൾ

പപ്പപ്പ റിപ്പോര്‍ട്ടര്‍

അല്ലു അർജുൻ നായകനാകുന്ന ആറ്റ്ലിയുടെ ബിഗ് ബജറ്റ് ചിത്രം ‘രാക്ക’ വീണ്ടും സിനിമാലോകത്ത് ചർച്ചയാകുന്നു. സംവിധായകൻ സിബി ചക്രവർത്തിയുടെ ഏറ്റവും പുതിയ പ്രതികരണങ്ങളാണ് ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിപ്പിച്ചത്. സംവിധായകൻ ആറ്റ്ലിയുമായി അടുത്ത ബന്ധം പുലർത്തുന്ന സിബി, ചിത്രത്തിന്റെ ദൃശ്യങ്ങളെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ പ്രതീക്ഷകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്.

അടുത്തിടെ സംസാരിക്കവെ ‘രാക്ക’യുടെ ചില ദൃശ്യങ്ങൾ താൻ കണ്ടിരുന്നുവെന്നും ചിത്രത്തിന്റെ വമ്പൻ സ്കെയിൽ തന്നെ അമ്പരപ്പിച്ചുവെന്നും സിബി വെളിപ്പെടുത്തി. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ദൃശ്യങ്ങളാണ് ചിത്രത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഹോളിവുഡ് ബ്രഹ്മാണ്ഡചിത്രമായ ‘അവതാറി’നോടുപോലും ചിത്രത്തിന്റെ വിഷ്വൽസിനെ അദ്ദേഹം താരതമ്യം ചെയ്തു.

'രാക്ക' ഷൂട്ടിങ്ങിനിടെ ദീപിക പദുകോൺ

ആറ്റ്ലി ഒരുക്കുന്ന ചിത്രം ആഗോളതലത്തിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നായിരിക്കുമെന്നും സിബി അഭിപ്രായപ്പെട്ടു. ആറ്റ്ലിയുടെ ജന്മദിനമായ സെപ്റ്റംബർ 21ന് ചിത്രത്തിന്റെ ഗ്ലിംപ്സ് പുറത്തുവരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ ഇത്തരം പരാമർശങ്ങൾ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾക്കൊപ്പം സമ്മർദവും വർധിപ്പിച്ചിട്ടുണ്ട്.

'രാക്ക' ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ അല്ലു അർജുൻ

സമീപകാലത്ത് നിരവധി വമ്പൻ ബജറ്റ് ചിത്രങ്ങൾ റിലീസിന് മുമ്പ് വലിയ ഹൈപ്പ് സൃഷ്ടിച്ചെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാതെ പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വലിയ അവകാശവാദങ്ങളെ ആരാധകർ ഇപ്പോൾ കൂടുതൽ ജാഗ്രതയോടെയാണ് കാണുന്നത്.

വാഗ്ദാനം ചെയ്യപ്പെടുന്ന തരത്തിലുള്ള ദൃശ്യാനുഭവം ‘രാക്ക’ സമ്മാനിച്ചാൽ ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായി ഇത് മാറിയേക്കാം. അതേസമയം, ചിത്രത്തെക്കുറിച്ചോ അതിന്റെ പശ്ചാത്തലത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലാത്തതിനാൽ പ്രതീക്ഷകൾ ഉയർന്ന നിലയിലാണ്.

ആറ്റ്ലി,സിബി ചക്രവർത്തി

നിലവിൽ എല്ലാവരുടെയും ശ്രദ്ധ സെപ്റ്റംബർ 21ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ പറയുന്ന ഗ്ലിംപ്സിലേക്കാണ്. ഏകദേശം 3.7 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും ഗ്ലിംപ്സ് എന്നും റിപ്പോർട്ടുകളുണ്ട്. ആറ്റ്ലിയുടെ സംവിധാനവും അല്ലു അർജുന്റെ നായകവേഷവും ചേരുമ്പോൾ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമാണ്. ഈ ഹൈപ്പിനൊത്ത് ഉയരാൻ ചിത്രത്തിന് കഴിയുമോ എന്നതാണ് ഇനി അറിയാനുള്ളത്.