പ്രകാശ് രാജ്(ഇൻസെറ്റിൽ അമ്മ സ്വർണലത) ഫോട്ടോ-അറേഞ്ച്ഡ്
Tamil

'അമ്മയുടെ വിശ്വാസപ്രകാരമുള്ള യാത്രയയപ്പ് തടയാൻ ഞാനാര്?'-പ്രകാശ് രാജ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

നിലപാടുകളിലെ കാര്‍ക്കശ്യം കൊണ്ടും വെട്ടിത്തുറന്നുള്ള സംസാരം കൊണ്ടും എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് പ്രകാശ് രാജ്. താനൊരു കടുത്ത യുക്തിവാദിയാണെന്ന് ആവര്‍ത്തിക്കുമ്പോഴും, അന്തരിച്ച തന്റെ മാതാവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ മതപരമായ ആചാരപ്രകാരം നടത്തിയതിനെ പരിഹസിച്ചവര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ തന്നെ കടന്നാക്രമിച്ചവര്‍ക്ക് 'മാന്യത' എന്താണെന്ന് പഠിപ്പിച്ചു കൊടുക്കുകയാണ് പ്രകാശ് രാജ്.

'അതെ, എനിക്ക് ദൈവവിശ്വാസമില്ല. പക്ഷേ എന്റെ അമ്മയ്ക്ക് അവരുടെ ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസപ്രകാരമുള്ള യാത്രയയപ്പ് തടയാന്‍ ഞാന്‍ ആരാണ്? ' - പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇത് പരസ്പരം നല്‍കേണ്ട അടിസ്ഥാനപരമായ ബഹുമാനമാണെന്നും വെറുപ്പ് പ്രചരിപ്പിക്കുന്ന രാക്ഷസന്മാര്‍ക്ക് ഇതു മനസിലാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അന്തരിച്ച മാതാവ് സ്വര്‍ണലതയുടെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരപ്രകാരം പള്ളിയില്‍ നടത്തിയതാണ് ചിലര്‍ ചോദ്യം ചെയ്തത്.

പ്രകാശ് രാജും അമ്മ സ്വർണലതയും

മനുഷ്യരിലാണ് തന്റെ വിശ്വാസമെന്ന് എപ്പോഴും പറയാറുള്ള താരം, തന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാറില്ലെന്നും വ്യക്തമാക്കി. ഇതിനിടെ താരത്തിന്റെ പേരില്‍ പ്രചരിച്ച ചില വ്യാജ ട്വീറ്റുകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ തന്റെ പേരില്‍ വ്യാജ പോസ്റ്റുകള്‍ നിര്‍മിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം വിഡ്ഢികളാവുകയാണെന്നും പ്രകാശ് രാജ് പരിഹസിച്ചു.

സിനിമയിലും പൊതുമണ്ഡലത്തിലും ഒരുപോലെ സജീവമായ പ്രകാശ് രാജ്, ദളപതി വിജയ്ക്കൊപ്പം അഭിനയിക്കുന്ന ജനനായകന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിനു അരങ്ങൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രമായാണ് താരം എത്തുന്നത്.