നിബിഡവനങ്ങളുടെ നിഗൂഢഭാവം, തോക്കുകളേന്തിയ പോലീസുകാര്‍, ഭയത്തെ പ്രതിരോധമാക്കി മാറ്റുന്ന ജനത... ഒടുവില്‍ മഴയെയും മഞ്ഞിനെയും കീറിമുറിച്ച് ചോരപുരണ്ട ആയുധവുമായി ഒരാളുടെ വരവ്! തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ധനുഷിന്റെ വമ്പന്‍ ചിത്രം 'ഓം' ചാപ്റ്റര്‍ 1 - ഉധിരം : ദി ബ്ലഡ് വുഡ് (OM) -ന്റ ആദ്യ പ്രൊമോ വീഡിയോ സമ്മാനിക്കുന്ന ദൃശ്യാവിഷ്‌കാരം ഇതാണ്.
'അമരന്‍' എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം, ഒരു ചോരക്കളിക്ക് തന്നെയുള്ള പുറപ്പാടാണെന്ന് ടൈറ്റിൽ പ്രഖ്യാപന വീഡിയോയായ 'ഓം ഫസ്റ്റ് സ്‌ട്രൈക്ക്' (OM First Strike) വ്യക്തമാക്കുന്നു. D 55 എന്നാണ് ചിത്രത്തിന് താത്കാലികമായി നല്കിയിരുന്ന പേര്.
ധനുഷിനൊപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല എന്നിവര്‍ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപനം മുതല്‍ക്കേ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. സായ് അഭ്യങ്കറിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയെത്തിയ 'ഓം ഫസ്റ്റ് സ്‌ട്രൈക്ക്' ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
മനോഹരമായ മലനിരകളുടെയും ഒരു ക്ഷേത്രനഗരത്തിന്റെയും ദൃശ്യങ്ങളോടെ ശാന്തമായാണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍ അടുത്ത നിമിഷം ക്യാമറ ചെന്നെത്തുന്നത് മഴ പെയ്യുന്ന ഒരു വനത്തിലേക്കാണ്. അവിടെ സായുധരായ ഉദ്യോഗസ്ഥര്‍ക്ക് നടുവില്‍ ജീവനുവേണ്ടി ഭയന്നുവിറച്ചു നില്‍ക്കുന്ന ഒരു കൂട്ടം ഗ്രാമീണര്‍. വന്യമായ ആ അന്തരീക്ഷത്തിലേക്ക് പെട്ടെന്നാണ് പ്രതിരോധത്തിന്റെ ശബ്ദം ഉയരുന്നത്. ഗ്രാമീണര്‍ ഒന്നിച്ച് 'അണ്ണാ മലൈയാര്‍ക്ക്!' എന്ന് ഉറക്കെ വിളിച്ചുപറയുന്നതോടെ അന്തരീക്ഷം മാറുന്നു.
പിന്നീട് സ്‌ക്രീനില്‍ ധനുഷിന്റെ അഴിഞ്ഞാട്ടമാണ്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് പിന്തുടരാന്‍ കഴിയാത്തത്ര വേഗതയേറിയ ആക്ഷന്‍ രംഗങ്ങള്‍. ആയുധധാരികളായ ഉദ്യോഗസ്ഥരെ വെറുംകൈകൊണ്ടും തോക്കുകൊണ്ടും ധനുഷിന്റെ കഥാപാത്രം നേരിടുന്നു. ചോര വാര്‍ന്ന ഒരു കോടാലി മരക്കുറ്റിയില്‍ തറഞ്ഞിരിക്കുന്ന ദൃശ്യം വരാനിരിക്കുന്ന അക്രമത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. പ്രതിരോധത്തിന്റെ ആയുധം വായുവില്‍ ഉയര്‍ത്തിനില്‍ക്കുന്ന ധനുഷിന്റെ രൗദ്രഭാവത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
'ചാപ്റ്റര്‍ 1: ഉധിരം ദ ബ്ലഡ് വുഡ്' (Chapter 1: Udhiram - The Blood Wood) എന്ന ടൈറ്റിലോടെയാണ് ഈ കഥ തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ഇതൊരു മള്‍ട്ടി-പാര്‍ട്ട് സിനിമയായിരിക്കുമെന്നുറപ്പാണ്. ധനുഷിന്റെ കരിയറിലെ 55-ാമത്തെ ചിത്രമാണ് 'ഓം'. വണ്ടര്‍ബാര്‍ ഫിലിംസും ആര്‍ ടേക്ക് സ്റ്റുഡിയോസും കൈകോര്‍ക്കുന്ന ചിത്രത്തില്‍ മലയാളികള്‍ക്ക് ഏറ്റവും ആവേശം നല്‍കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യം തന്നെയാണ്.
2013-ല്‍ പുറത്തിറങ്ങിയ 'കമ്മത്ത് & കമ്മത്ത്' എന്ന മമ്മൂട്ടിചിത്രത്തില്‍ ധനുഷ് അതിഥി വേഷത്തില്‍ എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ ഒന്നിച്ചെത്തുമ്പോള്‍ അത് ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രങ്ങള്‍ കുറിക്കുമെന്നുറപ്പാണ്.
വിഘ്‌നേഷ് രാജയുടെ 'കര' എന്ന തകര്‍പ്പന്‍ ആക്ഷന്‍ ചിത്രത്തിനു ശേഷം ധനുഷിന്റേതായി ഒരുങ്ങുന്ന ഓം കരിയറിലെ മറ്റൊരു നാഴികക്കല്ലാകും. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ബയോപിക്കും, ചലച്ചിത്ര സംഗീത സംവിധായകന്‍ ഇളയരാജയുടെ ജീവിതകഥയുമാണ് ധനുഷിന്റേതായി വരാനിരിക്കുന്ന മറ്റ് വമ്പന്‍ പ്രൊജക്ടുകള്‍. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന 'ഓം' ഒക്ടോബര്‍ 16-ന് തിയേറ്ററുകളിലേക്ക് എത്തും.