രാഷ്ട്രീയത്തിലേക്കിറങ്ങിയ ദളപതി വിജയ് യുടെ അവസാന ചിത്രമായ ജനനായകന്റെ ട്രയ്ലർ റിലീസായി. തമിഴ് സിനിമയിൽ ജനപ്രിയതയുടെ പര്യായമായ നായകന്റെ ചലച്ചിത്ര ജീവിതത്തിലെ അവസാന ട്രെയിലർ മിനിറ്റുകൾക്കുള്ളിൽ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുന്ന കാഴ്ചയാണ് സിനിമാലോകം കണ്ടത് . ദശകങ്ങളോളം നീണ്ടുനിന്ന, അപൂർവമായൊരു സിനിമാ യാത്രയ്ക്ക് ഇതോടെ ഔപചാരികമായ വിരാമം കുറിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം വിജയ്.
ഇത് ഒരു ട്രെയിലർ റിലീസ് മാത്രമല്ല; തമിഴ് സിനിമാ വ്യവസായത്തിലെ ഒരു യുഗാന്ത്യത്തിന്റെ പ്രഖ്യാപനമാണ്. കോടിക്കണക്കിന് ആരാധകരെ ഒരേ സമയം ആവേശത്തിലാഴ്ത്തിയ ‘ദളപതി’ എന്ന പ്രതിഭാസം, തന്റെ അവസാന സിനിമയിലൂടെ വീണ്ടും ചരിത്രം കുറിക്കുകയാണ്. നടനെന്ന നിലയിൽ മാത്രമല്ല, ഒരു തലമുറയുടെ വികാരമായി മാറിയ വിജയ്ക്ക് ‘ജനനായകൻ’ ഒരു സിനിമയെക്കാൾ വലിയ യാത്രയുടെ സമാപനകുറിപ്പാണ്.
‘ജനനായകൻ’ ട്രെയിലർ, വിജയ് യുടെ അപരാജിതമായ താരപ്രഭയും അഭിനയത്തിലെ പക്വതയും ഒരുമിച്ച് പ്രതിഫലിപ്പിക്കുന്ന ശക്തമായ ദൃശ്യാനുഭവമാണ്. സാമൂഹിക ഉത്തരവാദിത്തവും ജനകീയ വികാരങ്ങളും സമന്വയിപ്പിക്കുന്ന കഥാസൂചനകൾ നിറഞ്ഞ ട്രെയിലർ, ആരാധകരിലും സിനിമാപ്രേമികളിലും അതീവ ആവേശം സൃഷ്ടിച്ചുകഴിഞ്ഞു. ഇതോടൊപ്പം ടിക്കറ്റ് ബുക്കിങ്ങിലും ചിത്രം ആഗോള തളത്തിൽ വൻ കുതിപ്പാണ് നടത്തുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനനായകൻ 2026 ജനുവരി 9ന്, പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പിആർഒ: പ്രതീഷ് ശേഖർ.