വെങ്കട്ട് കെ.നാരായണയും വിജയും ഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Tamil

വിജയ് വിളിപ്പിച്ചെന്ന അഭ്യൂഹത്തിനിടെ 'ജനനായകൻ' നിർമാതാവ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റതോടെ, ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ജനനായകന്‍' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുന്നു. ചിത്രത്തിന്റെ നിർമാതാവ് വെങ്കട്ട് കെ. നാരായണയോട് അടിയന്തരമായി ചെന്നൈയില്‍ തിരിച്ചെത്താന്‍ വിജയ് നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ക്കിടെ, അദ്ദേഹം ഇപ്പോള്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തന്നെയാണെന്ന സ്ഥിരീകരണവുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തി.

മലയാളി സംവിധായകന്‍ ചിദംബരം സംവിധാനം ചെയ്ത 'ബാലന്‍ ദ് ബോയ്' എന്ന ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങിനായാണ് വെങ്കട്ട് കെ. നാരായണ ഇപ്പോള്‍ ഫ്രാന്‍സിലുള്ളത്. വ്യാഴാഴ്ച നടക്കുന്ന പ്രീമിയറില്‍ പങ്കെടുത്ത ശേഷമേ അദ്ദേഹം മടങ്ങിയെത്തൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. വെങ്കട്ട് കെ. നാരായണയുടെ കെ.വി.എൻ പ്രൊഡക്ഷൻസും ശൈലജ ദേശായി ഫെന്നിന്റെ തെസ്പിയൻ ഫിലിംസും ചേർന്നാണ് 'ബാലന്റെ' നിർമാണം.

വെങ്കട്ട് കെ.നാരായണ 'ജനനായകൻ' ഓഡിയോ ലോഞ്ച് വേദിയിൽ

ജനുവരി ഒമ്പതിന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്നാണ് നീണ്ടുപോയത്. ഇതിനിടെ ഏപ്രിലില്‍ സിനിമയുടെ എച്ച്ഡി പ്രിന്റ് ഓണ്‍ലൈനില്‍ ചോര്‍ന്നതു വലിയ തിരിച്ചടിയാകുകയും ചെയ്തു. പൈറസി മൂലം ചിത്രത്തിന്റെ ഒടിടി മൂല്യം ഗണ്യമായി കുറയുകയും ചെയ്തു.

'ജനനായകൻ' പോസ്റ്റർ

സിനിമ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ ഒമ്പതു പേരുടെ ജാമ്യാപേക്ഷ ചെന്നൈ സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് കോടതി നിരീക്ഷണം. ഇതിനിടെ സിനിമയുടെ എഡിറ്റര്‍ പ്രദീപ് ഇ. രാഘവിനെ എഡിറ്റേഴ്‌സ് യൂണിയനില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

‘ജ​ന​നാ​യ​ക​ൻ’ട്രെയിലറിൽ നിന്ന്

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്. മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ദളപതി ആരാധകരും കോളിവുഡും.