രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച തമിഴകത്തിന്റെ 'ദളപതി' വിജയ് യുടെ അവസാന ചിത്രം എന്ന നിലയില്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് 'ജനനായകന്‍'. എന്നാല്‍ പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ഈ ചിത്രം ഇപ്പോള്‍ നിയമപോരാട്ടങ്ങളാല്‍ ചര്‍ച്ചയാവുകയാണ്. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങളാണ് ഇപ്പോള്‍ കോളിവുഡിലെ പ്രധാന സംസാരവിഷയം.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുമ്പേ റിലീസ് തീയതി പ്രഖ്യാപിച്ച നിര്‍മാതാക്കളുടെ നടപടിയെ കോടതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിനു മറുപടിയായി കെവിഎന്‍ പ്രൊഡക്ഷന്‍സിനു വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് സതീഷ് പരാശരന്‍ ഉന്നയിച്ച വാദം ശ്രദ്ധേയമാണ്. സിനിമയുടെ റിലീസ് തീയതി മുന്‍കൂട്ടി നിശ്ചയിക്കുന്നത് സിനിമാ വ്യവസായത്തിലെ പതിവുരീതിയാണെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
ബോളിവുഡ് ചിത്രം 'ധുരന്ധര്‍ 2' ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വാദം. മാര്‍ച്ച് 19-ന് റിലീസ് പ്രഖ്യാപിച്ച 'ധുരന്ധര്‍ 2'-ന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും, ബോളിവുഡിലടക്കം എല്ലാ ചലച്ചിത്രവ്യവസായത്തിലും ഇതാണു രീതിയെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, സാമ്പത്തിക നിക്ഷേപമോ മുന്‍കൂട്ടി നിശ്ചയിച്ച റിലീസ് പ്ലാനുകളോ നിയമപരമായ ആനുകൂല്യങ്ങള്‍ തേടാനുള്ള കാരണമായി കാണാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകന്‍' പൊങ്കല്‍ റിലീസായി ജനുവരി 9-ന് എത്തേണ്ടതായിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ടതോടെ റിലീസ് അനിശ്ചിതത്വത്തിലായി. ഇതിനെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചിത്രത്തിന് 'യു/എ' സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തു. എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് ഈ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത കോടതി, കേസ് ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. തുടര്‍ന്ന് നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി തന്നെ വിഷയം വേഗത്തില്‍ തീര്‍പ്പാക്കാനായിരുന്നു നിര്‍ദ്ദേശം.
രാഷ്ട്രീയ പ്രവേശനത്തിന് അരങ്ങൊരുക്കുന്ന ചിത്രം എന്ന നിലയില്‍ അതീവ രാഷ്ട്രീയ പ്രസക്തിയുള്ള പ്രമേയമാണ് സിനിമയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, നരേന്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനു സെന്‍സര്‍ ബോര്‍ഡ് തടസവാദങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് ഒരുകൂട്ടം ആരാധകര്‍ ആരോപിക്കുന്നു. മദ്രാസ് ഹൈക്കോടതി വിധി പറയാനായി കേസ് മാറ്റിവച്ചിരിക്കുകയാണ്.