ചില നിയോഗങ്ങൾ അങ്ങനെയാണ്; നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താവും അവ ജീവിതത്തിലേക്കു കടന്നുവരിക. കോയമ്പത്തൂരിൽ സാധാരണ സ്കൂൾ വിദ്യാർഥിനിയായിരിക്കെ, അധ്യാപകർക്കൊപ്പം ജിഡി നായിഡു മ്യൂസിയം കാണാൻ പോയ ആ പെൺകുട്ടി അന്ന് വിസ്മയത്തോടെയാണ് ഇന്ത്യയുടെ എഡിസൺ എന്നറിയപ്പെടുന്ന മഹാപ്രതിഭയുടെ കണ്ടുപിടുത്തങ്ങളെ നോക്കിക്കണ്ടത്.
വർഷങ്ങൾക്കിപ്പുറം, അദ്ദേഹത്തിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക് പകർത്തുമ്പോൾ അതിലൊരു പ്രധാന കഥാപാത്രമാകാൻ തനിക്ക് കഴിയുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. പറഞ്ഞുവരുന്നത് തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയങ്കരിയായ ദുഷാര വിജയനെക്കുറിച്ചാണ്.
മാധവൻ ടൈറ്റിൽ കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ബയോപിക് ചിത്രം ജിഡിഎൻ-ന്‍റെ ട്രെയിലർ ലോഞ്ചിന് ശേഷമാണ് തന്‍റെ ജീവിതത്തിലെ ഈ അപൂർവ നിയോഗത്തെക്കുറിച്ച് താരം മനസുതുറന്നത്.
കുട്ടിക്കാലത്തെ മ്യൂസിയം സന്ദർശനവും ഇന്നതേ കഥാപാത്രമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നതുമെല്ലാം ഓർക്കുമ്പോൾ ജീവിതം ഒരു സർക്കിൾ പൂർത്തിയാക്കൽ പോലെയാണ് അനുഭവപ്പെടുന്നതെന്ന് ദുഷാര തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു. ചടങ്ങിനിടെ ജി.ഡി. നായിഡുവിന്‍റെ ആദ്യകാല വാഹനങ്ങളിലൊന്നിൽ മാധവനൊപ്പം സഞ്ചരിക്കുന്ന ചിത്രങ്ങളും വീഡിയോയും ദുഷാര പങ്കുവെച്ചിട്ടുണ്ട്.
ബിസിനസ് തന്ത്രങ്ങളും വിപ്ലവകരമായ കണ്ടുപിടുത്തങ്ങളും കൊണ്ട് ഇന്ത്യൻ നിർമാണ മേഖലയെ മാറ്റിമറിച്ച ജി.ഡി. നായിഡുവിന്‍റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണകുമാർ രാംകുമാറാണ്. വലിയൊരു താരനിര തന്നെയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. മാധവനും ദുഷാരയ്ക്കുമൊപ്പം സത്യരാജ്, ജയറാം, പ്രിയാമണി, വിനയ് റായ്, അദിതി ബാലൻ, യോഗി ബാബു തുടങ്ങിയ പ്രതിഭകൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.