വിജയ്-സംഗീത വിവാഹമോചന വാര്‍ത്തകള്‍ക്കിടെ ചെന്നൈയില്‍ നടന്ന വിവാഹവിരുന്നില്‍ വിജയ്‌യും തൃഷയും ഒന്നിച്ചെത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിതെളിച്ചു. ഇതിനിടയില്‍ വിജയ്‌യെ പിന്തുണച്ച് തമിഴ് സംവിധായകന്‍ മോഹന്‍ ജി. ക്ഷത്രിയന്‍ പങ്കുവച്ച കുറിപ്പും അതിനുപിന്നാലെ വന്ന വിശദീകരണവുമാണ് ഇപ്പോള്‍ സിനിമാഗ്രൂപ്പുകളിലെ പ്രധാന ചര്‍ച്ച.
മാര്‍ച്ച് 5ന് നടന്ന ചടങ്ങില്‍ ഇരുവരും പരസ്യമായി പ്രത്യക്ഷപ്പെട്ടതിനെ പ്രശംസിച്ചുകൊണ്ടാണ് മോഹന്‍ ജി ക്ഷത്രിയൻ ആദ്യം രംഗത്തെത്തിയത്. 'വിജയ് സര്‍ തന്റെ സ്‌റ്റൈലില്‍ എല്ലാവര്‍ക്കും മറുപടി നല്‍കി എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ചു.. അദ്ദേഹത്തിന് അതിനുള്ള ചങ്കൂറ്റമുണ്ട്...' എന്നായിരുന്നു മോഹന്റെ പോസ്റ്റ്.
വിജയ്-തൃഷ ബന്ധത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് മോഹനനുനേരെ ഉണ്ടായത്. സദാചാര വിരുദ്ധമായ കാര്യങ്ങളെ പിന്തുണയ്ക്കുന്നു എന്ന് ആരാധകര്‍ വിമര്‍ശിച്ചതോടെ വിശദീകരണവുമായി മോഹന്‍ വീണ്ടും എത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍:'ഒരു വിഭാഗം മാധ്യമങ്ങള്‍ അദ്ദേഹത്തിനെതിരെ കെട്ടിച്ചമച്ച കഥകളെ സ്വന്തം രീതിയില്‍ തകര്‍ത്തതിനെയാണ് ഞാന്‍ ചങ്കൂറ്റം എന്ന് വിശേഷിപ്പിച്ചത്. അതിനര്‍ഥം അവിഹിതബന്ധങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു എന്നല്ല. നിങ്ങള്‍ക്ക് ഇത് മനസിലാകുന്നില്ലെങ്കില്‍ എനിക്കൊന്നും പറയാനില്ല...'
വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയതിനും, അതില്‍ മറ്റൊരു നടിയുമായുള്ള ബന്ധത്തെക്കുറിച്ച് ആരോപിച്ചതിനും തൊട്ടുപിന്നാലെയാണ് 51കാരനായ വിജയ്‌യും 42കാരിയായ തൃഷയും പൊതുചടങ്ങില്‍ ഒന്നിച്ചെത്തിയത്.