'ധർമൻ' ​ഗ്ലിംപ്സ് വീഡിയോയിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Tamil

'മാസാ ഇരുക്കറ്ത് സ്റ്റൈൽ അല്ല,അത് ഒരു ആറ്റിറ്റ്യൂഡ്': രജനിയെ ആഘോഷിച്ച് 'ധർമൻ' വീഡിയോ

പപ്പപ്പ ഡസ്‌ക്‌

തമിഴകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം 'ധർമൻ' നിർണായകമായ അടുത്ത ഘട്ടത്തിലേക്കു കടന്നു. രജനികാന്തിന്‍റെ 173-ാമത് ചിത്രത്തിന്‍റെ (തലൈവർ 173) രണ്ടാം ഘട്ട ഷെഡ്യൂൾ ആരംഭിച്ച വിവരം അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു. ചിത്രീകരണ വേളയിലെ രജനികാന്തിന്‍റെ ചില മാസ് നിമിഷങ്ങൾ കോർത്തിണക്കിയ പ്രത്യേക വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.

കമൽഹാസന്‍റെ രാജ് കമൽ ഫിലിംസ് ഇന്‍റർനാഷണൽ നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ഡോക്ടറുടെ വേഷത്തിലാണ് താരം എത്തുന്നത്. 'ദ് ഡെഡ്‌ലി ഡോക്ടർ' എന്നാണ് കഥാപാത്രത്തെ അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. രജനികാന്തിന്‍റെ സിഗ്നേച്ചർ സ്വാഗും മാസും നിറഞ്ഞുനിൽക്കുന്നതായിരിക്കും ചിത്രമെന്ന സൂചനയാണ് പുറത്തുവന്ന ഗ്ലിംപ്സ് വീഡിയോ നൽകുന്നത്.

'ധർമൻ' ​ഗ്ലിംപ്സ് വീഡിയോയിൽ നിന്ന്

വർഷങ്ങൾക്കു ശേഷം നടി സിമ്രാൻ വീണ്ടും രജനികാന്തിന്‍റെ നായികയായി എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു ആകർഷണം. 2019-ൽ പുറത്തിറങ്ങിയ 'പേട്ട'യ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. റാഷി ഖന്നയും ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ തമിഴ് സംവിധായകൻ മിസ്കിൻ, രുക്മിണി വസന്ത് എന്നിവരും ചിത്രത്തിന്‍റെ ഭാഗമായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, പ്രശസ്ത നെറ്റ്ഫ്ലിക്സ് സീരീസ് 'ദ് ഗുഡ് ഡോക്ടറി'ന്‍റെ റീമേക്കാണോ ചിത്രമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രചാരണങ്ങൾ സംവിധായകൻ അശ്വത് മാരിമുത്തു പൂർണമായും തള്ളിക്കളഞ്ഞു.

'ധർമൻ' ​ഗ്ലിംപ്സ് വീഡിയോയിൽ സംവിധായകൻ അശ്വത് മാരിമുത്തു

ഏറെ നാളത്തെ ത‌യ്യാറെടുപ്പുകൾക്കു ശേഷമാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം നവംബറിൽ സുന്ദർ സി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രം പിന്നീട് പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. തുടർന്ന് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തിയുടെ പേരും ഉയർന്നുകേട്ടെങ്കിലും, ഒടുവിൽ 'ഓ മൈ കടവുളേ', 'ഡ്രാഗൺ' എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അശ്വത് മാരിമുത്തു പ്രോജക്ടിന്റെ അമരത്തേക്ക് എത്തുകയായിരുന്നു. അശ്വതിന്‍റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണിത്.