ധനുഷും മകൻ യാത്രയും ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാംധനുഷും മകൻ യാത്രയും ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Tamil

മകനെ നായകനാക്കി ധനുഷ് തുടങ്ങുന്നുവോ മറ്റൊരു 'യാത്ര'?

പപ്പപ്പ റിപ്പോര്‍ട്ടര്‍

അഭിനേതാവ്, സംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ്, നിര്‍മാതാവ്... വിശേഷണങ്ങള്‍ എത്ര നല്‍കിയാലും ധനുഷ് എന്ന പ്രതിഭയ്ക്ക് അധികമാകില്ല. അടുത്തിടെ തിയേറ്ററുകളിലെത്തിയ വിഘ്‌നേഷ് രാജയുടെ 'കര' എന്ന ചിത്രത്തിലെ പ്രകടനത്തിനുശേഷം ധനുഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. എന്നാല്‍ ഇത്തവണ നടനായല്ല, മറിച്ച് തന്റെ അഞ്ചാമത്തെ സംവിധാന സംരംഭത്തിലൂടെ മകന്‍ യാത്രയെ തമിഴ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ചുനടത്താനൊരുങ്ങുന്ന പിതാവെന്ന നിലയിലാണ് തമിഴകം ഇപ്പോള്‍ ധനുഷിനെ ഉറ്റുനോക്കുന്നത്.

നേരത്തെ, 'കര' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ മകന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ധനുഷ് പറഞ്ഞ വാക്കുകള്‍ ഏറെ ഹൃദ്യമായിരുന്നു: 'സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ടാണ് ഞാന്‍ പതിനാറാമത്തെ വയസില്‍ അഭിനയത്തിലേക്ക് വരുന്നത്. യാത്രയ്ക്ക് ഇപ്പോള്‍ 19 വയസേ ആയിട്ടുള്ളൂ. എനിക്കവന്‍ ഇപ്പോഴും ഒരു കുട്ടിയാണ്. അവന്‍ ഭാവിയില്‍ ആരാകുമെന്ന് പറയാന്‍ സമയമായിട്ടില്ല...'

ധനുഷ് മക്കളായ യാത്രയ്ക്കും(ഇടത്)ലിം​ഗയ്ക്കും(വലത്)ഒപ്പം

ധനുഷ് അന്ന് അങ്ങനെ പറഞ്ഞെങ്കിലും, കോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ ആരാധകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. യാത്രയുടെ സിനിമാ അരങ്ങേറ്റത്തിനായുള്ള തിരക്കഥ ധനുഷ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ലുക്ക് ടെസ്റ്റ് കഴിഞ്ഞതായും, ഉടന്‍ തന്നെ ചിത്രത്തിന്റെ പൂജയും ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകുമെന്നും കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ധനുഷ് മകൻ ലിം​ഗയ്ക്കൊപ്പം

മകനെ നായകനാക്കി ധനുഷ് ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആര്‍ടേക്ക് സ്റ്റുഡിയോസ് ആണ്. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷിന്റെ വരാനിരിക്കുന്ന 'ഡി 55' എന്ന വന്‍ പ്രോജക്ടിന്റെ നിര്‍മാതാക്കളും ഇവരാണ്. ജി.വി. പ്രകാശിന്റെ സംഗീതവും വേല്‍രാജിന്റെ ക്യാമറാക്കണ്ണുകളും കൂടിയാകുമ്പോള്‍ അച്ഛന്‍ മകനുവേണ്ടി ഒരുക്കുന്ന ചിത്രം സാങ്കേതികമായി ഏറെ മികച്ചു നില്കുമെന്ന് ഉറപ്പാണ്.

തെന്നിന്ത്യന്‍ സിനിമ ഭരിക്കാന്‍ ധനുഷ് ചിത്രങ്ങള്‍ നിരനിരയായി നില്‍ക്കുമ്പോള്‍, അതിനിടയില്‍ മകന്‍ യാത്രയുടെ അരങ്ങേറ്റം എങ്ങനെയായിരിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാ ലോകം. അച്ഛന്റെ കൈപിടിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുന്ന ഈ പത്തൊന്‍പതുകാരന്‍ കോളിവുഡിന്റെ അടുത്ത വാഗ്ദാനമാകുമോ എന്ന് കാത്തിരുന്നു കാണാം.