അജിത് കുമാർ,രമ്യാകൃഷ്ണൻ ഫോട്ടോ-അറേഞ്ച്ഡ്
Tamil

തമിഴകത്ത് വീണ്ടും ബോംബുഭീഷണി;ഇത്തവണ അജിത്തിനും രമ്യാകൃഷ്ണനും

പപ്പപ്പ റിപ്പോര്‍ട്ടര്‍

തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത് കുമാറിന് ബോംബ് ഭീഷണി. ഡിജിപിയുടെ ഓഫീസിലേക്ക് ഇമെയില്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്. തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജമാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. രമ്യാ കൃഷ്ണന്‍, എസ്.വി. ശേഖര്‍ തുടങ്ങിയ സിനിമാതാരങ്ങളുടെ വീടുകളിലും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഭീഷണി ലഭിച്ച സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധനകള്‍ നടത്തി.

ഡല്‍ഹി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപക പരിശോധനയാണ് പോലീസ് നടത്തിയത്. സംഭവത്തെത്തുടര്‍ന്ന് ചെന്നൈയിലെ താരങ്ങളുടെ വീടുകള്‍ക്കു പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഭീഷണികള്‍ വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും സംഭവങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.

താരങ്ങള്‍ക്കെതിരേ ബോംബ് ഭീഷണികള്‍ അടുത്തകാലത്തായി വര്‍ധിച്ചുവരികയാണ്. നേരത്തെ തെന്നിന്ത്യന്‍ സൂപ്പര്‍താരവും ടിവികെയുടെ തലവനുമായ വിജയ്‌ക്കെതിരേ തുടര്‍ച്ചയായി ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. സാക്ഷി അഗര്‍വാള്‍, ജനപ്രിയ നടിമാരായ തൃഷ, നയന്‍താര എന്നിവര്‍ക്കും ബോംബ് ഭീഷണികള്‍ ലഭിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമി തുടങ്ങിയ പ്രമുഖര്‍ക്കും മുമ്പ് സമാനമായ ഭീഷണികള്‍ ലഭിച്ചിരുന്നു.