രജനികാന്തിനൊപ്പം അശ്വത് മാരിമുത്തു ഫോട്ടോ കടപ്പാട്-അശ്വത് മാരിമുത്തു ഇൻസ്റ്റ​ഗ്രാം പേജ്
Tamil

'ഓ മൈ കടവുളേ..എനിക്ക് ആ അവസരം കിട്ടാതെ പോയി...'

പപ്പപ്പ റിപ്പോര്‍ട്ടര്‍

സ്റ്റൈൽമന്നന്‍ രജനികാന്ത് നായകനാകുന്ന 173-ാമത് ചിത്രത്തിന്റെ സംവിധായകനായി തന്നെയും പരിഗണിച്ചെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ അശ്വത് മാരിമുത്തു. കമല്‍ഹാസന്‍ നിര്‍മിക്കുന്ന താന്‍ തയാറാക്കിയ തിരക്കഥ രജനികാന്തിന് ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും അശ്വത് പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് 'ഓ മൈ കടവുളേ', 'ഡ്രാ​ഗൺ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

സിലമ്പരസന്‍ നായകനാകുന്ന തന്റെ പുതിയ ചിത്രമായ 'STR 51'- ന്റെ തിരക്കഥാ രചനയ്ക്കിടെ ഉണ്ടായ ഇടവേളയിലാണ് രജനികാന്തിനുവേണ്ടിയുള്ള കഥ തയാറാക്കിയതെന്ന് അശ്വത് പറയുന്നു. ഏകദേശം ഒരു മാസത്തോളം സമയമെടുത്താണ് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. കഥ കേട്ട രജനി സാര്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെക്കുറിച്ച് വലിയ ആവേശം പ്രകടിപ്പിക്കുകയും ചെയ്തു. വില്ലനായി ആരെ കാസ്റ്റ് ചെയ്യണം എന്നതിനെക്കുറിച്ചുപോലും തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും അശ്വത് വെളിപ്പെടുത്തി.

അശ്വത് മാരിമുത്തു

സിനിമ ഏകദേശം ഉറപ്പിച്ചതായിരുന്നുവെങ്കിലും മറ്റു ചില സാങ്കേതിക കാരണങ്ങളാല്‍ നടക്കാതെപോവുകയായിരുന്നു. കമല്‍ഹാസന്റെ നിര്‍മാണക്കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും കഥ കേട്ടിരുന്നു. എന്നാല്‍ ഭാവിയില്‍ ഈ പ്രോജക്ട് ഉറപ്പായും സംഭവിക്കുമെന്ന പ്രതീക്ഷയിലാണു താനെന്നും അശ്വത് പറഞ്ഞു. കമൽ നിർമിച്ച് രജനി നായകനാകുന്ന, 'തലൈവർ 173' എന്നുപേരിട്ട ചിത്രം സിബി ചക്രവര്‍ത്തിയാണ് ഇപ്പോൾ സംവിധാനം ചെയ്യുന്നത്.

'തലൈവർ 173' പ്രഖ്യാപനവീഡിയോയിൽ നിന്ന്

നിലവില്‍ സിലമ്പരസന്‍ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി ചിത്രത്തിന്റെ തിരക്കിലാണ് അശ്വത്. 'ഗോഡ് ഓഫ് ലവ്' ആയി ചിമ്പു എത്തുന്ന ചിത്രത്തിന്റെ പേരിനെക്കുറിച്ചും സംവിധായകന്‍ സൂചന നല്‍കി. വരാനിരിക്കുന്ന 'അരശന്‍' എന്ന സിനിമയ്ക്കുശേഷം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.