പ്രശസ്തമായ മാറ്റെൽ ഫ്രാഞ്ചൈസിയെ ആസ്പദമാക്കി ട്രാവിസ് നൈറ്റ് സംവിധാനം ചെയ്ത ലൈവ് ആക്ഷന്‍ ഫാന്റസി ചിത്രം 'മാസ്റ്റേഴ്‌സ് ഓഫ് ദ് യൂണിവേഴ്‌സ്' ഒടിടിയില്‍. തിയേറ്ററില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിങ് ആരംഭിച്ചു.
ജൂണ്‍ അഞ്ചിനായിരുന്നു ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. രണ്ടു മാസത്തിനുള്ളില്‍തന്നെ ചിത്രം ഒടിടിയിലെത്തുന്നത് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ കൂടുതല്‍ വലിയൊരു പ്രേക്ഷകസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് നിര്‍മാണക്കമ്പനി വ്യക്തമാക്കി.
തന്റെ സ്വന്തം ഗ്രഹമായ എറ്റേര്‍ണിയയില്‍ നിന്ന് വേര്‍പെട്ട്, പതിനഞ്ചു വര്‍ഷമായി ഭൂമിയില്‍ സാധാരണ ജീവിതം നയിക്കുകയാണ് പ്രിന്‍സ് ആദം. എന്നാല്‍ അമാനുഷിക ശക്തിയുള്ള 'സ്വോഡ് ഓഫ് പവർ' വീണ്ടും പ്രത്യക്ഷപ്പെടുന്നതോടെ ആദം തന്റെ ജന്മദേശത്തേക്ക് തിരികെ എത്താന്‍ നിര്‍ബന്ധിതനാകുന്നു.
അവിടെ എത്തുന്ന ആദം കാണുന്നത് ദുഷ്ടനായ ഭരണാധികാരി സ്‌കെലിറ്റോര്‍ എറ്റേര്‍ണിയയെ പൂര്‍ണമായി കീഴടക്കി നശിപ്പിച്ച കാഴ്ചയാണ്. സ്വന്തം കുടുംബത്തെയും പ്രപഞ്ചത്തെയും രക്ഷിക്കാനായി ആദം തന്റെ യഥാര്‍ഥ നിയോഗമായ ഹീ-മാന്‍ ആയി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
നിക്കോളാസ് ഗാലിറ്റ്‌സിന്‍, ജാരെഡ് ലെറ്റോ, കാമില മെന്‍ഡെസ്, ഇദ്രിസ് എല്‍ബ, ആലിസണ്‍ ബ്രീ, ജെയിംസ് പ്യൂര്‍ഫോയ്, മൊറേന ബാക്കറിന്‍, ഷാര്‍ലറ്റ് റൈലി, ശശീര്‍ സമാറ്റ, ജെയിംസ് വില്‍ക്കിന്‍സണ്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്നു.