'ജനനായകൻ' ട്രെയിലറിൽ വിജയ് സ്ക്രീൻ​ഗ്രാബ്
OTT News

വിജയ്‌യുടെ രാഷ്ട്രീയ വിജയം തുണയായി; 'ജനനായകന്‍' ഒടിടി അവകാശത്തിന് ഇടിയോടിടി

പപ്പപ്പ റിപ്പോര്‍ട്ടര്‍

'ജനനായകന്‍' വരുമ്പോള്‍ ചരിത്രം വഴിമാറും എന്നതു യാഥാര്‍ഥ്യമായിരിക്കുകയാണ്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി വിജയ് മുഖ്യമന്ത്രി പദവിയിലേക്ക് എത്തിയതോടെ, റിലീസ് പ്രതിസന്ധിയിലായ അദ്ദേഹത്തിന്റെ പുതിയ ചിത്രം 'ജനനായകന്റെ' ബിസിനസ് മൂല്യം കുതിച്ചുയരുന്ന വാര്‍ത്തയാണ് കോളിവുഡില്‍നിന്നു പുറത്തുവരുന്നത്. നേരത്തെ ചിത്രത്തിന്റെ ഒടിടി കരാറില്‍നിന്നു പിന്മാറാന്‍ ശ്രമിച്ച പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം, ഇരട്ടി തുക വാഗ്ദാനം ചെയ്ത് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായതോടെ ആമസോണ്‍ പ്രൈം ഡിജിറ്റല്‍ റൈറ്റ്‌സ് തുക 120 കോടിയില്‍നിന്ന് 32 കോടിയായി കുറച്ചിരുന്നു. എന്നാല്‍ വിജയ്‌യുടെ രാഷ്ട്രീയ വിജയത്തിനു പിന്നാലെ പഴയ തുകയായ 120 കോടി രൂപ തന്നെ നല്‍കാമെന്ന് ആമസോണ്‍ അറിയിച്ചതായാണു വിവരം. ഇതിനിടെ മറ്റൊരു പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സും ചിത്രത്തിനായി രംഗത്തുവന്നിട്ടുണ്ട്. ഡിജിറ്റല്‍ ബിസിനസ് 150 കോടി വരെ ഉയര്‍ന്നേക്കുമെന്നാണ് സിനിമാ വിപണിയിലെ വിലയിരുത്തല്‍.

'ജനനായകൻ' ട്രയിലറിൽ നിന്ന്

പൊങ്കല്‍ റിലീസായി ജനുവരി ഒമ്പതിനു തിയറ്ററുകളിലെത്തേണ്ടിയിരുന്ന 'ജനനായകന്റെ' റിലീസ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മുടങ്ങിയത്. ചിത്രത്തിന് 'യു/എ' സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതോടെ വിഷയം നിയമക്കുരുക്കിലാവുകയായിരുന്നു. എന്നാല്‍ വിജയ് മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് നിര്‍മാതാവ് വെങ്കട് കെ. നാരായണ.

'ജനനായകൻ' ട്രെയിലറിൽ വിജയ്

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകന്‍' തെലുങ്കില്‍ നന്ദമൂരി ബാലകൃഷ്ണ നായകനായ 'ഭഗവന്ത് കേസരി' എന്ന ചിത്രത്തിന്റെ റീമേക്കാണെന്നാണ് സൂചന. ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി, മമിത ബൈജു എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ചിത്രം തിയറ്ററുകളിലെത്തിയാല്‍ ആദ്യദിനം തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.