പാട്ടിലായാലും പശ്ചാത്തലസംഗീതത്തിലായാലും ഒരു വെങ്കടേഷ് ടച്ച് ഉണ്ടാകും, അതാണ് എസ്.പി. വെങ്കടേഷിനെ പൂർവഭാരങ്ങളില്ലാത്ത സംഗീതസംവിധായകനായി അടയാളപ്പെടുത്തുന്നത്. ഒരേസമയം പ്രണയത്തിന്‍റെ തരുണഭാവവും ആഘോഷങ്ങളുടെ ഭ്രമിപ്പിക്കുന്ന താളങ്ങളും മാസ് പശ്ചാത്തല സംഗീതവും കൈപ്പിടിയിലൊതുക്കിയ അപൂർവപ്രതിഭ. പ്രണയത്തിന്‍റെ ഹൃദയഭാവങ്ങളെ ആവാഹിച്ച 'തളിർ വെറ്റിലയുണ്ടോ വരദക്ഷിണവയ്ക്കാൻ...'എന്ന ഗാനവും രാവിനെ താളമേളങ്ങൾകൊണ്ട് യുവജനോത്സവമാക്കിയ 'ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടു വാ...' എന്ന ഗാനവും 'രാജാവിന്‍റെ മകൻ' എന്ന ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം വിൻസന്‍റ് ഗോമസിനായുള്ള പശ്ചാത്തലസംഗീതവും മലയാളക്കര കീഴടക്കിയ വിസ്മയമാണ്.
മലയാള സിനിമയിൽ പശ്ചാത്തല സംഗീതത്തിൽ (ബിജിഎം) വലിയൊരു മാറ്റം കൊണ്ടുവന്നത് വെങ്കടേഷാണ്. എൺപതുകളുടെ അവസാനം ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമാണ് അദ്ദേഹത്തെ മലയാളത്തിലേക്ക് എത്തിക്കുന്നത്. 'രാജാവിന്റെ മകൻ' എന്ന ചിത്രത്തിലെ ഐക്കോണിക് പശ്ചാത്തല സംഗീതം ഇന്നും മലയാളികൾ ആവേശത്തോടെയാണ് കേൾക്കുന്നത്. മോഹൻലാൽ എന്ന നടന്റെ സൂപ്പർതാരപദവിയിലേക്കുള്ള വളർച്ചയിൽ എസ്.പി. വെങ്കടേഷിന്‍റെ സംഗീതം വഹിച്ച പങ്ക് ചെറുതല്ല. ആ ജൈത്രയാത്രയിൽ വെങ്കടേഷിന്‍റെ സംഗീതം നിഴൽപോലെ കൂടെയുണ്ടായിരുന്നു. 'സ്ഫടിക'ത്തിലെ ആടു തോമയ്ക്കുവേണ്ടിയും 'ദേവാസുര'ത്തിലെ മംഗലശേരി നീലകണ്ഠനുവേണ്ടിയും വെങ്കടേഷ് പശ്ചാത്തലസംഗീതമൊരുക്കി. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ 'ധ്രുവം' എന്ന സിനിമയുടെ ബിജിഎമ്മും വെങ്കടേഷിന്‍റെ സംഭാവനയാണ്. ഒരു നായകൻ സ്‌ക്രീനിൽ വരുമ്പോൾ പ്രേക്ഷകന്‍റെ രക്തം തിളപ്പിക്കാൻ ഏത് ഇൻസ്ട്രുമെന്‍റ് ഉപയോഗിക്കണമെന്നത് അദ്ദേഹത്തോളം വശമുള്ള സംഗീതസംവിധായകർതന്നെ അപൂർവമാണ്.
രാജാവിന്റെ മകനും വിൻസെന്‍റ് ഗോമസും
മലയാള സിനിമയിലെ പശ്ചാത്തലസംഗീതമേഖലയെ തിരുത്തിക്കുറിച്ച ചിത്രമാണ് മോഹൻലാൽ-തമ്പി കണ്ണന്താനം ടീമിന്‍റെ 'രാജാവിന്‍റെ മകൻ'. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഡോൺ കഥാപാത്രമായ വിൻസെന്‍റ് ഗോമസിനായി ഒരുക്കിയ ബിജിഎം ഒരുകാലഘട്ടത്തിലെ മാത്രമല്ല, എക്കാലത്തെയും തരംഗമാണ്. വിൻസെന്‍റ് ഗോമസിന്‍റെ ഗാംഭീര്യവും ആത്മവിശ്വാസവും നിഗൂഢതയും പ്രകടിപ്പിക്കുന്നതായിരുന്നു വെങ്കടേഷിന്‍റെ ബിജിഎം. കീബോർഡും ബ്രാസ് ഇൻസ്ട്രുമെന്‍റുകളും ഉപയോഗിച്ചുള്ള ആ തീം മ്യൂസിക് ഇന്നും പ്രേക്ഷകരുടെ മനസിൽ ആവേശം നിറയ്ക്കുന്നു.
അക്കാലത്തെ മലയാള സിനിമകളിൽ കണ്ടിട്ടില്ലാത്ത വിധം ഹോളിവുഡ് ശൈലിയിലുള്ള ഒരു പശ്ചാത്തല സംഗീതമാണ് അദ്ദേഹം ഈ ചിത്രത്തിനു നൽകിയത്. തമ്പി കണ്ണന്താനത്തിന്‍റെ മേക്കിങ്ങിന് അനുയോജ്യമായ രീതിയിൽ വേഗതയുള്ളതും വീര്യമുള്ളതുമായ താളങ്ങൾ അദ്ദേഹം കോർത്തിണക്കി. 'രാജാവിന്‍റെ മകനി'ലെ പഞ്ച് ഡയലോഗുകൾക്ക് പ്രേക്ഷകർക്കിടയിൽ ഇത്രയും വലിയ സ്വീകാര്യത ലഭിച്ചതിന്‍റെ വെങ്കടേഷിന്‍റെ മാസ് മാന്ത്രികതയാണ്. സംഭാഷണങ്ങളുടെ തീവ്രത വർധിപ്പിക്കുന്ന രീതിയിലായിരുന്നു അദ്ദേഹം ബിജിഎം ക്രമീകരിച്ചത്.
ദൃശ്യങ്ങളുടെ ജീവൻ
90-കളിൽ, സ്ക്രീനിലെ ദൃശ്യങ്ങൾക്ക് ജീവൻ നൽകിയ ശബ്ദമായിരുന്നു എസ്.പി. വെങ്കടേഷിന്‍റേത്. ഗാനങ്ങളേക്കാൾ ഉപരിയായി, ഒരു സിനിമയുടെ ആത്മാവ് അതിന്‍റെ പശ്ചാത്തല സംഗീതത്തിലാണെന്ന് തെളിയിച്ച അപൂർവം സംഗീത സംവിധായകരിൽ ഒരാളാണ് അദ്ദേഹം. ആക്ഷൻ, കോമഡി, ഹൊറർ, പ്രണയം എന്നിങ്ങനെ ഏത് വിഭാഗത്തിലുള്ള സിനിമയായാലും ആ മൂഡിന് അനുയോജ്യമായ ബിജിഎം ഒരുക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. വയലിനുകളുടെയും സിന്തസൈസറുകളുടെയും മനോഹരമായ സംയോജനം അദ്ദേഹത്തിന്‍റെ പ്രത്യേകതയായിരുന്നു.
കേവലം ശബ്ദങ്ങൾക്കപ്പുറം, സിനിമയുടെ കഥാഗതിയെയും വികാരങ്ങളെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു മാധ്യമമായി സംഗീതത്തെ മാറ്റാൻ വെങ്കടേഷിനോളം കഴിഞ്ഞവർ അപൂർവം. അതുകൊണ്ടാണ് ഇന്നും ആ സിനിമകൾ കാണുമ്പോൾ, അദ്ദേഹത്തിന്‍റെ പശ്ചാത്തല സംഗീതം നമ്മുടെ മനസിൽ മായാതെനിൽക്കുന്നത്.