പാലക്കാട് വി.ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയത്തില്‍ അനാച്ഛാദനം ചെയ്ത എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പ്രതിമ ഫോട്ടോ-അറേഞ്ച്ഡ്
Beats

പാലക്കാട്ടൊരു പാട്ടോർമയായി എസ്.പി.ബി;സം​ഗീതമേഘക്കീഴേ പ്രതിമ അനാച്ഛാദനം

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇതിഹാസഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന് പാലക്കാടിന്റെ പ്രണാമം. സംഗീതവും ഓര്‍മകളും ഇഴചേര്‍ന്ന വൈകാരികമായ ചടങ്ങില്‍, വി.ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയത്തില്‍ എസ്പിബിയുടെ പത്തടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. ശില്പി ഉണ്ണി കാനായി തീര്‍ത്ത ശില്പം ഓസ്‌കാര്‍ ജേതാവ് എം.എം.കീരവാണിയാണ് ലോകത്തിനു സമര്‍പ്പിച്ചത്. എസ്.പി.ബിയുടെ ഭാര്യ സാവിത്രി,മകൻ എസ്.പി.ചരൺ, മകൾ പല്ലവി എന്നിവരുടെയും ​കെ.എസ്.ചിത്രയുൾപ്പെടെയുള്ള തെന്നിന്ത്യന്‍ സിനിമാലോകത്തെ ​ഗായകരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

തമിഴകത്തുനിന്ന് സൂപ്പർതാരങ്ങളായ കമൽഹാസനും രജനികാന്തും വീഡിയോ സന്ദേശത്തിലൂടെ ചടങ്ങിന്റെ ഭാ​ഗമായി. തന്റെ പ്രിയപ്പെട്ട 'അണ്ണയ്യ'യെക്കുറിച്ചുള്ള ഓര്‍മകളില്‍ നടന്‍ കമല്‍ഹാസന്‍ ഏറെ വികാരാധീനനായി. എസ്പിബിയെ താന്‍ ജ്യേഷ്ഠനായാണ് കരുതിയിരുന്നതെന്നും അദ്ദേഹം തന്നെ അനുജനായി സ്‌നേഹിച്ചിരുന്നുവെന്നും കമല്‍ അനുസ്മരിച്ചു.

കമൽഹാസനും എസ്.പി.ബാലസുബ്രഹ്മണ്യവും

പാലക്കാട് ഒരുക്കിയ ഈ സ്മാരകം തന്റെ മനസില്‍ കെ.ജെ. യേശുദാസിനോടുള്ള ബഹുമാനം ഇരട്ടിയാക്കുന്നുവെന്നും മഹാനായ കലാകാരന്മാര്‍ക്കു മാത്രമേ ഇത്തരത്തില്‍ സഹപ്രവര്‍ത്തകരെ ആദരിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സംഗീതത്തിനപ്പുറം ആഴത്തിലുള്ള ആത്മബന്ധത്തിന്റെ കഥകളാണ് കമല്‍ഹാസന്‍ പങ്കുവച്ചത്.

രജനികാന്തിനൊപ്പം എസ്.പി.ബാലസുബ്രഹ്മണ്യം

സൂപ്പര്‍സ്റ്റാര്‍ രജനികാന്തും എസ്പിബിയുമായുള്ള തന്റെ വ്യക്തിബന്ധത്തെക്കുറിച്ച് വാചാലനായി. ഒരിക്കല്‍ വിമാനയാത്രയ്ക്കിടെ യാത്രക്കാരുടെ അഭ്യര്‍ഥന മാനിച്ച് പുലര്‍ച്ചെ ഒന്നര മുതല്‍ ചെന്നൈയില്‍ ഇറങ്ങുന്നത് വരെ പാട്ടുപാടിക്കൊണ്ടിരുന്ന എസ്പിബിയുടെ ലാളിത്യത്തെ അദ്ദേഹം പ്രശംസിച്ചു. 'ശങ്കരാഭരണം' തരംഗമായിരുന്ന ആ കാലത്ത് യാതൊരു മടുപ്പുമില്ലാതെ എല്ലാവരെയും സന്തോഷിപ്പിച്ച ആ മനസ് വലിയൊരു പാഠമാണെന്ന് രജനി ഓര്‍ത്തെടുത്തു. നന്മയുള്ള ഒരു മനുഷ്യന്റെ അകാലത്തിലുള്ള വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിമ അനാച്ഛാദനത്തിനു പിന്നാലെ പാലക്കാട് കോട്ടമൈതാനത്ത് നടന്ന 'സംഗീത മേഘം' എന്ന സംഗീതനിശ ആയിരക്കണക്കിന് സംഗീത പ്രേമികള്‍ക്ക് വിരുന്നായി. സിംഗേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ ഗായകര്‍ എസ്പിബിയുടെ അനശ്വരഗാനങ്ങള്‍ ആലപിച്ച് അദ്ദേഹത്തിന് സംഗീതാര്‍ച്ചന നടത്തി. പാലക്കാട് നഗരം മുഴുവന്‍ എസ്പിബിയുടെ ഗാനങ്ങളാല്‍ മുഖരിതമായ സായാഹ്നമായിരുന്നു അത്.