2024-ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു ഫോട്ടോ-അറേഞ്ച്ഡ്
Malayalam

മലയാളസിനിമ കഴിവുകളുടെ ഖനി,കോരിയെടുക്കാൻ ഇനിയും നിധികൾ ഒരുപാട്-മമ്മൂട്ടി

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളസിനിമ കഴിവുകളുടെ ഒരു ഖനിയാണെന്നും ആ ഖനിയിൽ നിന്ന് ഇനിയും ഒരുപാട് ഒരുപാട് നിധികൾ കോരിയെടുക്കാനുണ്ടെന്നും മമ്മൂട്ടി. അങ്ങനെ കോരിയെടുക്കപ്പെടുന്നവ നല്ല സിനിമകളായും അഭിനയമായും സംഗീതമായും മാറട്ടെ. അവ നല്ല കഥയും കഥാപാത്രങ്ങളുമായി നിങ്ങളുടെ മുന്നിൽ വരട്ടെ. അതിന്റെ ഒരു ഭാഗമാകാൻ എനിക്കും സാധിക്കട്ടെ-മമ്മൂട്ടി പറഞ്ഞു. 2024-ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്മഭൂഷൺ ബഹുമതിയുടെ തിളക്കത്തോടെയായിരുന്നു മമ്മൂട്ടി സിനിമാജീവിതത്തിലെ ഏഴാമത്തെ സംസ്ഥാനപുരസ്കാരം ഏറ്റുവാങ്ങിയത്.

മമ്മൂട്ടിയുടെ പ്രസം​ഗത്തിന്റെ പൂർണരൂപം

പുരസ്കാരങ്ങൾ എപ്പോഴും ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം പ്രോത്സാഹനമാണ്. മലയാളം പോലെ നല്ല സിനിമകൾ ഏറ്റവും കൂടുതൽ എടുക്കുന്ന ഭാഷയിലെ അഭിനയത്തിന് നല്ല നടനുള്ള അവാർഡ് കിട്ടുന്നത് അതിലേറെ പ്രോത്സാഹനജനകമാണ്. കഴിഞ്ഞവർഷം ഇറങ്ങിയ സിനിമകളെല്ലാം എല്ലാതരത്തിലും വലിയ വിജയങ്ങളായിരുന്നു. കലാപരമായും സാമ്പത്തികമായും വലിയ വിജയങ്ങൾ. പുതിയ അഭിനേതാക്കളുടെ മിന്നുന്ന പ്രകടനങ്ങൾ നമ്മൾ കണ്ടതാണ്. എന്റെ കൂടെ നടന്മാരായി സ്പെഷ്യൽ ജൂറി മെൻഷൻ കിട്ടിയ ആസിഫും ടൊവിനോയും ഒന്നും എന്നെക്കാൾ ഒരു മില്ലിമീറ്ററിന്റെ ഒരു ഭാഗം പോലും താഴെയല്ല. അവർ എനിക്കൊപ്പം ആണ്. പ്രായത്തിൽ മൂത്തതായതുകൊണ്ടോ മറ്റു എനിക്ക് കിട്ടിയതാണ്. അതുപോലെ സൗബിൻ,മികച്ച നടി ഷംല അങ്ങനെയെല്ലാവരും അഭിനയം കൊണ്ട് അദ്ഭുതപ്പെടുത്തിയവരാണ്.

2024-ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു.മന്ത്രി സജി ചെറിയാൻ സമീപം

കഴിഞ്ഞദിവസം ഫെമിനിച്ചി ഫാത്തിമ കണ്ടു. നിങ്ങളിൽ പലരും കണ്ടു കാണും. പുരുഷാധിപത്യത്തെപ്പറ്റിയാണ് സിനിമയെങ്കിലും നമ്മളെല്ലാവരും ഒരിക്കലെങ്കിലും ഭാര്യയോട് ഒന്ന് ഫാൻ ഇടാൻ പറഞ്ഞു കാണും. ആ സിനിമയിലെ ഭർത്താവിന്റെ പ്രധാന ജോലി ഭാര്യയോട് 'ഫാത്തിമേ ഫാനിട്' എന്നു പറയുകയാണ്. ഇത്തരം സിനിമകൾ മലയാളത്തിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. മലയാളികൾക്ക് മാത്രമേ അങ്ങനെ ഒരു സിനിമ ചിന്തിക്കാനും ഉൾക്കൊള്ളാനും കഴിയൂ. മറ്റു ഭാഷാ ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന സാങ്കേതിക പ്രവർത്തകർ എപ്പോഴും ചോദിക്കാറുണ്ട്, 'മലയാള സിനിമയിൽ മാത്രം എന്താണ് ഇങ്ങനെ' എന്ന്. മലയാളികൾക്ക് മാത്രമാണ് എങ്ങനെ ഇത്ര നല്ല സിനിമകൾ ചെയ്യാൻ സാധിക്കുന്നത്, ഇത്ര നല്ല കഥകൾ കിട്ടുന്നത് എന്ന്. ഒറ്റ ഉത്തരമേയുള്ളൂ. ഇവിടെ അത് കാണാൻ ഉള്ളതുകൊണ്ടാണ്.

2024-ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയ ശേഷം മമ്മൂട്ടി സംസാരിക്കുന്നു

നമ്മുടെ നാട്ടിൽ വിജയമായ നമ്മുടെ കലാമൂല്യമുള്ള പല സിനിമകളിൽ പലപ്പോഴും മറ്റു ഭാഷകളിലെ പ്രേക്ഷകർക്ക് താല്പര്യമുണ്ടാകണമെന്നില്ല. പക്ഷേ നമ്മൾ എല്ലാത്തരം സിനിമകളെയും പ്രോത്സാഹിപ്പിക്കുന്നു. സിനിമയെന്നത് വിനോദോപാധി എന്നതിനപ്പുറത്തേക്ക് ചിന്തിക്കാനും മനസ്സിലാക്കാനും സന്ദേശങ്ങൾ പകരാനുമുള്ള മാധ്യമം കൂടിയാണ് എന്ന് നമ്മൾ വിശ്വസിക്കുന്നു. നമ്മൾ സിനിമയ്ക്ക് ഒരു കഥ വേണം എന്നാലോചിക്കുന്നവരാണ്. നമ്മുടെ സിനിമയിലെ നായകന്മാരും നായികമാരുമൊക്കെ സാധാരണ മനുഷ്യരാണ് എന്നറിയുന്നവരാണ് നമ്മൾ. അവർ സാധാരണ മനുഷ്യന്മാരെ പോലെ ആകണം എന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടാണ് സിനിമയിലെ നമ്മുടെ കഥാപാത്രങ്ങളെല്ലാം മനുഷ്യരാകുന്നത്. മറ്റു ഭാഷാചിത്രങ്ങളിൽ നമ്മൾ കാണുന്നവരെല്ലാവരും അമാനുഷികരാണ്. മനുഷ്യർക്ക് മുകളിലുള്ളവരാണ്. അല്ലെങ്കിൽ മനുഷ്യരേക്കാൾ ഒരുപാട് ബുദ്ധിപരമായോ ശാരീരികമായോ ശക്തിയുള്ളവരാണ്. പക്ഷേ ഒരു സാധാരണ മനുഷ്യനെക്കാൾ നമ്മുടെ സിനിമയിലെ നായകന്മാർക്ക് ശക്തിയോ ബുദ്ധിയോ ഒന്നുമില്ല. സാധാരണ മനുഷ്യർ ചെയ്തു പോകുന്ന നന്മകൾക്കും തിന്മകൾക്കും ഒരിക്കലും അപ്പുറമല്ല അവർ. അവർ നന്മകളും തിന്മകളും ഉള്ളവരാണ്.

2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ അഭിനയത്തിനുള്ള പ്രത്യേക ജൂറിപരാമർശം ലഭിച്ച ടൊവിനോ തോമസ് അവാർഡ് ഏറ്റുവാങ്ങിയ ശേഷം മമ്മൂട്ടിക്കൊപ്പം. മന്ത്രി സജി ചെറിയാൻ സമീപം

മനുഷ്യസഹജമായ എല്ലാവിധ നന്മകളും തിന്മകളും ഉൾക്കൊള്ളുന്ന കഥാപാത്രങ്ങളുള്ള കഥകളാണ് നമ്മുടേത്. അത് തന്നെയാണ് നമ്മുടെ വിജയം. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ അടുത്തകാലത്തായിട്ട് ചെയ്യുന്ന കഥാപാത്രങ്ങൾ- എന്ന് നിങ്ങൾ പറയുന്നു,പക്ഷേ ഞാൻ മുമ്പും അങ്ങനെയൊക്കെ തന്നെയായിരുന്നു. പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. പോട്ടെ- ആ കഥാപാത്രങ്ങൾ എന്റെ ആ​ഗ്രഹമാണ്. അങ്ങനെ ഓരോരുത്തരും അവർക്ക് ആഗ്രഹമുള്ള സിനിമകളാണ് എടുക്കുന്നത്. ആ ആഗ്രഹത്തിനോട് പ്രേക്ഷകർ ഒത്തു പോകുന്നു എന്നുള്ളതാണ് മലയാള സിനിമയുടെ ഏറ്റവും വലിയ വിജയം. അതിന് ഇത്രയും നല്ല പ്രേക്ഷകരുണ്ടായ ഈ ഭാഷയോട്, നല്ല പ്രേക്ഷകരോട് നമ്മൾ എന്നും നന്ദിയുള്ളവരായിരിക്കണം.