സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎൽ) 2026-ലെ ആവേശകരമായ ആദ്യ മത്സരവിജയത്തിന്റെ പശ്ചാത്തലത്തിൽ, കേരള സ്ട്രൈക്കേഴ്സ് ആവേശത്തോടെ അടുത്തഘട്ടത്തിലേക്ക്. മുംബൈ ഹീറോസിനെതിരെ നേടിയ നിർണായകമായ 5 വിക്കറ്റ് വിജയത്തിന്റെ സന്തോഷം പങ്കുവെക്കുന്നതിനും ടൂർണമെന്റിലെ തുടർന്നുള്ള പദ്ധതികൾ വിശദീകരിക്കുന്നതിനുമായി കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റനും അഭിനേതാവുമായ ഉണ്ണി മുകുന്ദൻ, സിഇഒ ബിന്ദു ദിജേന്ദ്രനാഥ്, വൈസ് ക്യാപ്റ്റൻ ബിനീഷ് കൊടിയേരി, ടീം കോച്ച് സിന്റോ എം. മൈക്കിൾ എന്നിവർ പങ്കെടുത്തു. കേരളം മുഴുവനുമുള്ള ആരാധകരുടെ തുടർച്ചയായ പിന്തുണയ്ക്ക് ടീം നന്ദി രേഖപ്പെടുത്തി.
ജനുവരി 18-ന് വിശാഖപട്ടണത്തെ എ.സി.എ-വി.ഡി.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തെക്കുറിച്ച് സംസാരിക്കവെ, മത്സരത്തിന്റെ കടുപ്പവും സമ്മർദ്ദ സാഹചര്യങ്ങളിൽ ടീം പുലർത്തിയ ആത്മവിശ്വാസവും ടീമംഗങ്ങൾ ചൂണ്ടിക്കാട്ടി. ടോസ് നേടി ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്ത കേരള സ്ട്രൈക്കേഴ്സ്, മുംബൈ ഹീറോസിനെ 191 റൺസ് എന്ന സ്കോറിൽ ഒതുക്കി. എതിരാളികളുടെ ഇന്നിംഗ്സ് നിയന്ത്രിക്കുന്നതിലും വിജയത്തിന് അടിത്തറയിടുന്നതിലും നിർണായക പങ്ക് വഹിച്ച ക്യാപ്റ്റൻ ഉണ്ണി മുകുന്ദൻ, ഒരു സിസിഎൽ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച്, ബെസ്റ്റ് ബൗളർ പുരസ്കാരങ്ങൾ ഒരുപോലെ നേടുന്ന ആദ്യ ക്യാപ്റ്റനായി മാറി.
ലക്ഷ്യം പിന്തുടർന്ന ഇന്നിംഗ്സിൽ മദൻ മോഹൻ നടത്തിയ അസാധാരണ പ്രകടനത്തോടൊപ്പം, വിവേക് ഗോപൻ നൽകിയ മികച്ച പിന്തുണയും നിർണായകമായി. അർജുൻ നന്ദകുമാർ, ജീൻ പോൾ എന്നിവരും ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെ രാജ്കുമാർ എസ്., ഷാജി പി.എം., ജേസൺ പി., മിബു ജോസ് എന്നിവർ കോ-ഓണർമാരായ കേരള സ്ട്രൈക്കേഴ്സ്, സിനിമയും ക്രിക്കറ്റും ഒന്നിക്കുന്ന കേരളത്തിന്റെ ആവേശം ദേശീയ തലത്തിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. രണ്ട് പോയിന്റും +0.398 എന്ന പോസിറ്റീവ് നെറ്റ് റൺ റേറ്റുമായി ടീം ഇനി ജനുവരി 23-ന് ബംഗാൾ ടൈഗേഴ്സിനെ നേരിടും. ജനുവരി 24-ന് ചെന്നൈ കിംഗ്സിസുമായുള്ള കോയമ്പത്തൂരിലാണ് മത്സരം. ഫെബ്രുവരി 1-ന് ഹൈദരാബാദിലാണ് ഫൈനൽ.