മമ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ് ചിത്രം 'കളങ്കാവലി'ന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ജയസൂര്യ നായകനായി എത്തുന്ന ചിത്രം മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് നിർമ്മിക്കുന്നത്. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച മാജിക് മൂൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്ക് വെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റും അതിലെ കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. 'തല്പരകക്ഷികൾക്ക്, കറുത്ത രാത്രികളിലെ ഊട്ടുനേർച്ചയിലേക്ക് സ്വാഗതം' എന്ന കുറിപ്പോടെയാണ് സംവിധായകനൊപ്പമുള്ള, ഒരു കറുത്ത ലോകത്തിന്റെ സൂചന നൽകുന്ന ചിത്രം ജയസൂര്യ ഉൾപ്പെടെയുള്ളവർ പങ്ക് വെച്ചത്.
ഇതോടെ, ചിത്രം സംസാരിക്കാൻ പോകുന്ന വിഷയത്തെ പറ്റിയുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. പുരാതന ക്രിസ്തീയ കുടുംബങ്ങളിൽ നിലനിന്നിരുന്ന 'കറുത്തച്ചനൂട്ട്' എന്ന ദുർമന്ത്രവാദത്തെയും അത് പരിശീലിച്ചിരുന്നവരെയും കുറിച്ചാണോ ചിത്രം സംസാരിക്കുക എന്നും, അതിന്റെ പശ്ചാത്തലത്തിലാണോ ചിത്രം കഥ പറയാൻ പോകുന്നതെന്നുമുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്.
അത്തരം ചിന്തകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന തരത്തിലുള്ള, അവരുടെ വ്യാഖ്യാനങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള വരികളാണ്, ഇപ്പോൾ ചിത്രത്തിലെ നായകനും സംവിധായകനും നിർമാതാവും ഉൾപ്പെടെയുള്ളവർ പങ്ക് വെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ ഉള്ളതെന്നത് ഈ ചൂടേറിയ ചർച്ചകൾക്ക് ചൂടുപകരുന്നുണ്ട്.
മലയാള സാഹിത്യത്തിലും പലപ്പോഴായി പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലർ ആയ ഒരു വിഷയമാണ് 'കറുത്തച്ചനൂട്ട്' എന്നതും പ്രേക്ഷകരുടെ താല്പര്യങ്ങളെ പ്രചോദിപ്പിക്കുന്നു. ഫ്രാൻസിസ് ഇട്ടിക്കോരയിലും മഞ്ഞവെയിൽ മരണങ്ങളിലും എല്ലാം പ്രേക്ഷകർ വായിച്ചറിഞ്ഞ ആ കറുത്ത ലോകത്തെ കുറിച്ചുള്ള കഥയാണോ ഈ ചിത്രം പറയുന്നതെന്ന ആകാംഷയാണ് ഇപ്പോൾ സിനിമാ പ്രേമികൾക്കുള്ളത്. പണ്ട് നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഈ രഹസ്യ ആചാരങ്ങൾ, ഇന്നും ചില കറുത്ത ലോകങ്ങളുടെ ഇടനാഴികളിൽ തുടരുന്നുണ്ടോ എന്ന ചോദ്യവും പ്രേക്ഷകർക്ക് സമ്മാനിക്കുന്ന രീതിയിലാണ് ഈ ചിത്രം ഒരുങ്ങുന്നതെന്ന തരത്തിലുള്ള ചർച്ചകളാണിപ്പോൾ.
ഈ വിഷയത്തിൽ മലയാള സിനിമ ഇതുവരെ പറയാത്ത ഒരു കഥ പറയുന്ന ചിത്രമായി ഈ ജിതിൻ കെ ജോസ്- ജയസൂര്യ- രാജീവ് ഗോവിന്ദൻ പ്രോജക്ട് മാറുമോ എന്നറിയാനുള്ള ആകാംഷയിലും ആവേശത്തിലുമാണ് സിനിമാ പ്രേമികൾ. ചിത്രം ഒരുങ്ങുന്നത് ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണോ എന്ന സ്ഥിരീകരണം അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തു വന്നിട്ടില്ലെങ്കിലും, പുറത്തുവരുന്ന സൂചനകൾ പ്രേക്ഷകരുടെ ശ്രദ്ധ അതിലേക്ക് നയിക്കുന്നത് തന്നെയാണ്.
കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകർ എല്ലാം തന്നെ ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി, സംഗീതം ഒരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിങ് നിർവഹിക്കുന്നത് പ്രവീൺ പ്രഭാകർ എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.