ലോകം ഉറ്റുനോക്കിയ 98-ാമത് ഓസ്കർ നിശയിൽ, ചർച്ചയായത് അവാർഡുകൾ മാത്രമല്ല. റെഡ് കാർപ്പറ്റിലും വേദിയിലും മുഴങ്ങിക്കേട്ടത് രാഷ്ട്രീയപ്രതിഷേധങ്ങൾ കൂടിയാണ്. 'യുദ്ധം വേണ്ട', 'യുദ്ധം അവസാനിപ്പിക്കൂ' തുടങ്ങിയ ബാഡ്ജുകൾ ധരിച്ചാണ് പല പ്രമുഖതാരങ്ങളും ചടങ്ങിലെത്തിയത്.
റഷ്യ-യുക്രെയ്ൻ യുദ്ധകാലത്തെ അടിസ്ഥാനമാക്കി ഡേവിഡ് ബോറൻസ്റ്റീനും പവൽ താലങ്കിനും ചേർന്ന് സംവിധാനം ചെയ്ത 'മിസ്റ്റർ നോബഡി എഗെയ്ൻസ്റ്റ് പുടിൻ' മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള പുരസ്കാരം നേടി. 'നമ്മുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടി എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കൂ' എന്ന പവൽ താലങ്കിന്റെ പ്രസംഗം വേദിയിൽ വലിയ കൈയടി നേടി.
അതേസമയം, ഇറാനിൽനിന്നും ഇസ്രായേലിൽനിന്നും നാമനിർദേശം ചെയ്യപ്പെട്ട ചിത്രങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിച്ചില്ല. പാം ഡി ഓർ ജേതാവായ ജാഫർ പനാഹിയുടെ ഇറാനിയൻ ചിത്രം "ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള വിഭാഗത്തിൽ പരാജയപ്പെട്ടു. നോർവേയിൽ നിന്നുള്ള 'സെന്റിമെന്റൽ വാല്യൂ' ആണ് ഈ വിഭാഗത്തിൽ അവാർഡ് നേടിയത്. ഇറാനിലെ ഗ്രാമീണ കൗൺസിൽ അംഗമായ സറ ഷാവെർദിയെക്കുറിച്ചുള്ള 'കട്ടിങ് ത്രൂ റോക്സ്' എന്ന ഡോക്യുമെന്ററിയും പുരസ്കാരപ്പട്ടികയിൽ ഇടം പിടിച്ചില്ല. ഇസ്രയേലിൽ നിന്നുള്ള 'ചിൽഡ്രൻ നോ മോർ', 'ബച്ചേഴ്സ് സ്റ്റെയിൻ' എന്നീ ഹ്രസ്വചിത്രങ്ങളും വെറുംകൈയോടെ മടങ്ങി.
സ്പാനിഷ് താരം ജാവിയർ ബാർഡം തന്റെ വസ്ത്രത്തിൽ പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന 'ഹൻഡാല' കാർട്ടൂൺ ചിഹ്നവും യുദ്ധവിരുദ്ധ ബാഡ്ജും ധരിച്ചാണ് എത്തിയത്. 'യുദ്ധം വേണ്ട, പാലസ്തീനെ സ്വതന്ത്രമാക്കൂ' എന്ന മുദ്രാവാക്യവുമായാണ് അദ്ദേഹം പുരസ്കാരം പ്രഖ്യാപിക്കാൻ വേദിയിലെത്തിയത്.
അവതാരകൻ കോനൻ ഒബ്രിയൻ ലോകസാഹചര്യങ്ങളെക്കുറിച്ച് ഗൗരവകരമായ ആമുഖം നൽകിയപ്പോൾ, ജിമ്മി കിമ്മൽ ട്രംപ് ഭരണകൂടത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. യുദ്ധം തകർത്ത ലോകത്ത് സിനിമയ്ക്ക് എത്രത്തോളം ശുഭാപ്തിവിശ്വാസം നൽകാൻ കഴിയുമെന്ന ചോദ്യം അവശേഷിപ്പിച്ചാണ് 2026 ഓസ്കറിനു തിരശീല വീണത്.