സീനത്ത് അമൻ ഫോട്ടോ-അറേഞ്ച്ഡ്
Bollywood

സീനത്ത് അമന്‍: കാലത്തിനു മുമ്പേ നടന്ന ബോളിവുഡ് 'സെക്‌സ് സിംബല്‍'

പപ്പപ്പ ഡസ്‌ക്‌

ബി ടൗണിലെ വെള്ളിത്തിരയില്‍ ഗ്ലാമറിന്റെ പര്യായമായിരുന്നു ഒരിക്കല്‍ സീനത്ത് അമന്‍. എന്നാല്‍, പതിറ്റാണ്ടുകള്‍ക്കിപ്പുറം തന്റെ എഴുപത്തിയഞ്ചാം വയസ്സിൽ ഇന്‍സ്റ്റഗ്രാമിലൂടെയും അഭിമുഖങ്ങളിലൂടെയും സീനത്ത് സംസാരിക്കുമ്പോള്‍ ലോകം തിരിച്ചറിയുന്നത് അവര്‍ വെറുമൊരു 'സെക്‌സ് സിംബല്‍' മാത്രമായിരുന്നില്ല, മറിച്ച് സ്വന്തം ജീവിതത്തെ ധീരമായി അടയാളപ്പെടുത്തിയ ഒരു വ്യക്തിയായിരുന്നു എന്നാണ്.

തന്റെ ബയോപിക് നിര്‍മിക്കാന്‍ ഒരുങ്ങുന്നവരോട് സീനത്തിന് പറയാനുള്ളത് ഒന്നുമാത്രം: 'എന്നെ ഉള്‍പ്പെടുത്താതെ എന്നെക്കുറിച്ച് ഒരു സിനിമ നിര്‍മിക്കുന്നത് വിഡ്ഢിത്തമാണ്.' തന്നെപ്പോലെ മറ്റാര്‍ക്കും തന്നെ അറിയില്ലെന്ന ഉറച്ച ബോധ്യം ആ വാക്കുകളിലുണ്ട്. ആരാധകര്‍ക്കും ബോളിവുഡിനും അറിയാത്ത, ലോകത്തിനറിയാത്ത നിരവധി സ്വകാര്യതകള്‍ തന്റെ ജീവിതത്തിലുണ്ടെന്നും താരം ഓര്‍മിപ്പിക്കുന്നു.

സീനത്ത് അമൻ 'ഷാലിമാർ' എന്ന സിനിമയിൽ

'ഞാനൊരു വശീകരണക്കാരിയല്ല, ദുരിതത്തിലായ ഒരു പെണ്‍കുട്ടിയുമല്ല. ഞാനൊരു ഇരയുമല്ല.'-സീനത്ത് പറഞ്ഞു. അപരിചിതര്‍, പ്രത്യേകിച്ച് പുരുഷന്മാര്‍ തന്റെ കഥ പറയുന്നതിലെ അപകടത്തെക്കുറിച്ച് സീനത്ത് ജാഗരൂകയാണ്. അമ്പതു വര്‍ഷമായി തന്നെ പിന്തുടരുന്ന 'സെക്‌സ് സിംബല്‍' എന്ന ടാഗ് തെറ്റായ കൈകളില്‍ എത്തിയാല്‍ കഥകള്‍ വളച്ചൊടിക്കപ്പെടുമെന്ന് സീനത്ത് ഭയപ്പെടുന്നു.

സീനത്ത് അമൻ ശശി കപുറിനൊപ്പം 'സത്യം ശിവം സുന്ദരം' എന്ന സിനിമയിലെ ​ഗാനരം​ഗത്തിൽ

ലിവ് ഇൻ റിലേഷന്‍ഷിപ്പിനെ അനുകൂലിച്ചതിന്റെ പേരില്‍ സമകാലികരായ മുകേഷ് ഖന്നയെയും മുംതാസിനെയും പോലുള്ള താരങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനമാണ് സീനത്ത് നേരിട്ടത്. എന്നാല്‍ തന്റെ നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നു. വിവാഹം എന്ന ചടങ്ങലില്ല, മറിച്ച് പങ്കാളികള്‍ തമ്മിലുള്ള ബഹുമാനമാണ് ബന്ധത്തിന് കരുത്തു നല്‍കുന്നത്. പൊരുത്തമില്ലാത്ത ബന്ധങ്ങള്‍ വിവാഹത്തിലൂടെ ശരിയാക്കാമെന്നത് മിഥ്യയാണെന്നും, മക്കളോട് പോലും വിവാഹത്തിന് മുന്‍പ് ഒരുമിച്ചു ജീവിച്ചു നോക്കാന്‍ ഉപദേശിച്ചതായും അവര്‍ തുറന്നുപറഞ്ഞു.

സീനത്ത് അമനും ധർമേന്ദ്രയും 'ഷാലിമാറി'ൽ

സീനത്തിന്റെ ഈ കരുത്തുറ്റ നിലപാടുകള്‍ക്കു പിന്നില്‍ തകര്‍ന്ന വിവാഹബന്ധങ്ങളുടെ കയ്പുള്ള ഓര്‍മകളുണ്ട്. സഞ്ജയ് ഖാനുമായുള്ള വിവാദപരമായ ബന്ധവും മസ്ഹര്‍ ഖാനുമായുള്ള ദാമ്പത്യത്തിലെ വീഴ്ചകളും അവരെ മാറ്റിച്ചിന്തിപ്പിച്ചു. ആദ്യ ഗര്‍ഭകാലത്ത് പോലും ഭര്‍ത്താവില്‍ നിന്നു നേരിട്ട വഞ്ചനകള്‍ അവരെ തളര്‍ത്തിയില്ല, പകരം ജീവിതത്തെ കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെ നേരിടാന്‍ പഠിച്ചു.

സീനത്ത് അമൻ

ഇന്നത്തെ തലമുറ പണമുണ്ടാക്കാനോ മറ്റുള്ളവരെ പ്രീണിപ്പിക്കാനോ അല്ല, മറിച്ച് മാനുഷികമായ അടുപ്പങ്ങള്‍ക്കും അനുഭവങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്നും സീനത്ത് നിരീക്ഷിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തെ അനുകരിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്ക്, 'തന്റെ അനുഭവങ്ങളില്‍ നിന്നു പഠിച്ച സത്യങ്ങള്‍ മാത്രമാണ് പറയുന്നത്' എന്ന ലളിതമായ മറുപടിയാണ് അവര്‍ക്ക് നല്‍കാനുള്ളത്.

സീനത്ത് അമന്‍ എന്ന താരം ഇന്നും പ്രസക്തമാകുന്നത് അവരുടെ സൗന്ദര്യം കൊണ്ടല്ല, മറിച്ച് ഏത് പ്രതിസന്ധിയിലും തളരാതെ സ്വന്തം സത്യങ്ങള്‍ ഉറക്കെ വിളിച്ചുപറയാനുള്ള ആര്‍ജവം കൊണ്ടാണ്. ഒരു സിനിമയെക്കാള്‍ ഉദ്വേഗഭരിതമായ ആ ജീവിതം വരുംതലമുറയ്ക്കും വലിയ പാഠമാണ്.